പുഴു വെറുമൊരു മുഖ്യധാരാസിനിമയല്ല

Update: 2022-05-20 11:22 GMT

കെ കെ ബാബുരാജ്

കോഴിക്കോട്: പുഴു സിനിമക്കെതിരേ നിരവധി വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവരുന്നുണ്ട്. സംഘികള്‍ക്ക് വലിയ വെറുപ്പാണ്. അതില്‍ അദ്ഭുതമില്ല. പക്ഷേ, കീഴാളപക്ഷത്തുനിന്നും വിമര്‍ശനമുണ്ട്. പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ലെന്നാണ് പറയുന്നത്. അതിനെ വിശകലനം ചെയ്യുകയാണ് എഴുത്തുകാരനായ കെ കെ ബാബുരാജ് തന്റെ ഫേസ്ബുക്ക് വാളില്‍:

പോസ്റ്റിന്റെ പൂര്‍ണരൂപം

പുഴു എന്ന സിനിമയോട് സംഘികള്‍ക്കും സകല പിന്തിരിപ്പന്മാര്‍ക്കുമുള്ള വെറുപ്പ് സ്വാഭാവികമാണല്ലോ. എന്നാല്‍ കീഴള പക്ഷത്തുള്ള പലരും തങ്ങളുടെ പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ല എന്ന പേരില്‍ ആ പടത്തെ വല്ലാതെ ലഘുകരിക്കാന്‍ ശ്രമിക്കുന്നത് അത്ഭുതകരമാണ്.

ഒരു പോപ്പുലര്‍ സിനിമയില്‍ സൂക്ഷ്മമായ തരത്തിലുള്ള ദളിത് കര്‍ത്തൃത്വവും സാമൂഹികവാബോധത്തിന്റെ സമകാലീനതയും മറ്റും പ്രതീക്ഷിക്കുന്നത് ശരിയായ കാര്യമാണെന്ന് തോന്നുന്നില്ല. പോപ്പുലര്‍ സിനിമകളില്‍ ഇത്തരം കാര്യങ്ങള്‍ വിരളമായിട്ടേ ഉണ്ടാവുകയുള്ളൂ എന്നു valerie Smith എന്ന എഴുത്തുകാരി നിരീക്ഷിച്ചിട്ടുണ്ട്.

ഇതിനര്‍ത്ഥം പോപ്പുലര്‍ സിനിമകളെ വിമര്‍ശിക്കേണ്ടതില്ല എന്നല്ല. അവയിലൂടെ പ്രചരിക്കപ്പെടുന്ന പിന്തിരിപ്പന്‍ മൂല്യങ്ങളും അധികാരത്തോടുള്ള സമീപനവും ഒക്കെയാണ് സാധാരണ നിലയില്‍ വിമര്‍ശിക്കപ്പെടുക. പുഴു ഏത് നിലയിലും ഒരു പിന്തിരിപ്പന്‍ പടമല്ലെന്നാണ് അഭിപ്രായം.

ആ പടം ജാതിക്ക് ഉപരി വംശീയതെയും, ദേശീയ പുരുഷന്‍ എന്നു വിളിക്കാവുന്ന ബ്രാഹ്മണന്റെ അറിവുകളെയും അധികാരത്തെയുമാണ് അഴിച്ചെടുക്കാന്‍ ശ്രമിക്കുന്നതെന്നു തോന്നുന്നു. അതിനുവേണ്ടി മനഃശാസ്ത്ര ഘടകങ്ങളും ഹൈന്ദവ സാംസ്‌കാരിക മൂല്യങ്ങളെയും ഉപാധിയായി ഉപയോഗ പ്പെടുത്തുന്നുണ്ട്. ഈ അര്‍ത്ഥത്തില്‍ ആ പടം വിജയകരമാണെന്നാണ് അഭിപ്രായം.

ദളിതനായ കഥാപാത്രത്തെ ഡീഗ്രേഡ് ചെയ്തു എന്ന ചിലരുടെ അഭിപ്രായവും മുഴുവന്‍ ശരിയല്ല. ദുരവസ്ഥ പോലുള്ള ആഖ്യാനങ്ങളില്‍ സവര്‍ണ്ണ സ്ത്രീയുടെ സാംസ്‌കാരിക മൂലധനത്തിലേക്കു ദളിതന്‍ സാംശീ കരിക്കപ്പെടുകയായിരുന്നു. അയാളുടെ സാംസ്‌കാരികമായ ശുദ്ധീകരണവും അപരിഷ്‌കൃതമായ അവസ്ഥയില്‍ നിന്നുള്ള മോചനവുമാണ് അതില്‍ പ്രമേയംആയത്. ഈ സിനിമയില്‍ ഭാരതിയുടെ സാംസ്‌കാരിക ഉന്നതിയിലേക്ക് ദളിതന്‍ ആരോഹണം നടത്തുകയല്ല ചെയ്യുന്നത്, മറിച്ചു അവളുടെ സ്ത്രീ സ്വത്വപരമായ കീഴാളതയോട് ചേരുന്ന ദളിതനെയാണ് ചിത്രീകരിക്കുന്നത്. ഇത് നവോഥാന ആധുനികത പാഠങ്ങളില്‍ നിന്നുള്ള നിര്‍ണായകമായ മാറ്റം തന്നെയാണ്.

വംശീയ /ദേശീയ പുരുഷന്റെ നിര്‍മിതിയില്‍ ഏറ്റവും ശ്രദ്ധേയമായി തോന്നിയത്, ദളിതനുമായി ഒരുമിച്ച മകളുമായും അയാളോടും ഒരുവിധത്തിലും സംഭാഷണം സാധ്യമല്ലാതെ രോഗവസ്ഥയിലായ മാതാവിന്റെ ചിത്രീകരണമാണ്. ആ സ്ത്രീയുടെ മേലില്‍ അടിച്ചേല്പിച്ച നിശബ്ദത ഉപയോഗപ്പെടുത്തിയാണ് വംശീയ പുരുഷന്‍ അപര ഹിംസകള്‍ നടത്തുന്നത്. ഹിന്ദുത്വവാദികള്‍ ദേശത്തെ മാതൃ ഭാവനകളിലൂടെയാണ് ഉള്‍കൊള്ളുന്നത്.

മറ്റൊരു വിമര്‍ശനം ശ്രദ്ധിച്ചത്, കേരളത്തില്‍ ബ്രാഹ്മണരുടെ അധികാരം നഷ്ടപ്പെട്ടിരിക്കുന്നു. തല്‍സ്ഥാനത്തു ശൂദ്രരും പിന്നാക്കാകാരും ക്രിസ്ത്യാനികളും മുസഌങ്ങളും അധികാരം കയ്യടക്കിരിക്കുന്നു. ഈ വസ്തുതയെ മറച്ചുപിടിക്കാനുള്ള കൃത്രിമ ശ്രമമാണ് ബ്രാഹ്മണനെ പ്രതിനായകനാക്കുന്നത്. ഇത്തരം വാദങ്ങള്‍ ഡോ. അംബേദ്കര്‍ പോലുള്ളവരുടെ വിലയിരുത്തലുകളെ നിഷേധിക്കുന്നതാണ്. ഇവിടെ ദേശീയ പുരുഷന്‍ ബ്രാഹ്മണന്‍ തന്നെയാണ്. മറ്റുള്ളതെല്ലാം അയാളുടെ പകര്‍പ്പുകള്‍ മാത്രമാണ്.

ബ്രാഹ്മണ കുടുംബത്തെയും സമുദായത്തെയും വിശദമായി കാണിക്കുമ്പോള്‍ ദളിതനെ സമുദായ ബാഹ്യനായ ഒറ്റപ്പെട്ട തുരുത്തായി അവതരിപ്പിക്കുന്നു. കീഴളാരെ ചരിത്രത്തിന്റെ പുറത്താക്കി ചിത്രീകരിക്കുന്ന ഇത്തരം രീതിശാസ്ത്രങ്ങള്‍ കേരളത്തിലെ പുരോഗമന പരതയുടെ ബാക്കി പത്രം തന്നെയാണ്. എങ്കിലും, സിനിമയുടെ ആകെത്തുക സവര്‍ണ്ണ ഉദാരതയാണെന്നു പറയാനാവില്ല. സമകാലീന അവസ്ഥകളെ മിത്തിഫൈ ചെയ്തു സാമൂഹിക സംഘര്‍ഷങ്ങളെയും വ്യക്തികളുടെ പ്രശ്‌നങ്ങളെയും വല്ലാതെ അടച്ചു കളയുന്നില്ല എന്നതിനാലാണ് ഈ സിനിമയുടെ കേന്ദ്ര പ്രമേയം സവര്‍ണ്ണ ഉദാരത അല്ലെന്നു പറയുന്നത് .

എത്രമാത്രം പരിമിതികള്‍ ഉണ്ടെങ്കിലും നവാഗതയായ ഒരു സംവിധായികയുടെയും വ്യക്തമായ കീഴാള നിലപാടുള്ള തിരക്കഥക്കാരുടെയും മികച്ച സ്‌ക്രീന്‍ പ്രസെന്‍സ് കാഴ്ചവെച്ച അഭിനേതാക്കളുടെയും ശ്രമഫലമായി വെറുമൊരു മുഖ്യധാര പടം മാത്രമല്ല ഇതെന്നു അടിവരയിട്ട് പറയാം.

(https://www.facebook.com/kk.b.raj.1/posts/pfbid02BB7u7QSihNXuSHo2juq5VZRZz6qYdy3sEPG5uoZnBQeuZec5pPps5fgASBT1VyXtl)

Tags: