ഓണ്‍ലൈന്‍ ക്ലാസുകള്‍: ട്രയല്‍ നടത്തി സര്‍ക്കാര്‍ എന്താണ് പഠിച്ചത്...?

Update: 2020-06-14 12:23 GMT

കോഴിക്കോട്: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് പുതിയ അധ്യയന വര്‍ഷം സ്‌കൂളുകള്‍ തുറക്കാനാവാത്തതിനെ തുടര്‍ന്ന് ജൂണ്‍ ആദ്യവാരം തന്നെ ഓണ്‍ലൈന്‍ വഴി ക്ലാസുകള്‍ തുടങ്ങിയിട്ടുണ്ട്. എന്നാല്‍, വേണ്ടത്ര മുന്നൊരുക്കങ്ങളില്ലാതെയും ദലിത്-പിന്നാക്ക മേഖലയിലെ ബഹുഭൂരിപക്ഷം വിദ്യാര്‍ഥികള്‍ക്കും ഒരാഴ്ച പിന്നിട്ടിട്ടും ഓണ്‍ലൈന്‍ ക്ലാസുകള്‍ ലഭ്യമായിട്ടില്ല. ഇത്തരമൊരു പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ട്രയല്‍ റണ്‍ പൂര്‍ത്തിയാക്കി ക്ലാസുകള്‍ 15ന് ആരംഭിക്കാനുള്ള പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവിനെ ചോദ്യംചെയ്യുകയാണ് ആദിവാസി ക്ഷേമ പ്രവര്‍ത്തകന്‍ അജയ്കുമാര്‍.

അജയ് കുമാറിന്റെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

    ട്രയല്‍ റണ്‍ കഴിഞ്ഞു ഓണ്‍ലൈന്‍ ക്ലാസുകള്‍ 15ന് ആരംഭിക്കാനുള്ള പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് ഇറങ്ങിയിട്ടുണ്ട്. കേരളത്തിലെ ദലിത് ആദിവാസി സംഘനകള്‍ ഉയര്‍ത്തിയതും ദേവികയുടെ മരണത്തിനു ഇടയാക്കിയതുമായ കണക്കുകളുടെയും ആശങ്കകളുടെയും ഔദ്യോഗിക ഭാഷ്യം എന്നാണു ഉത്തരവ് കണ്ടപ്പോള്‍ തോന്നിയത്.

    ഉത്തരവ് പ്രകാരം വകുപ്പ് മെയ് ആദ്യവാരം കണക്കെടുപ്പ് നടത്തിയപ്പോള്‍ 2.6 ലക്ഷം കുട്ടികള്‍ക്ക് ക്ലാസുകള്‍ കാണാനുള്ള സൗകരും ഇല്ലെന്ന് കണ്ടെത്തിയിരുന്നു. യുദ്ധകാല അടിസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചു സൗകര്യങ്ങള്‍ ഇല്ലാത്ത കുട്ടികളുടെ എണ്ണം മെയ് 31ന് 1.5 കുട്ടികളായി കുറഞ്ഞു എന്നും ഉത്തരവില്‍ പറയുന്നു. രണ്ടു കാര്യങ്ങള്‍ക്ക് സര്‍ക്കാര്‍ വ്യക്തമാക്കണം യുദ്ധകാല അടിസ്ഥാനത്തില്‍ എന്താണ് ചെയ്തത്? ആര്‍ക്ക് എന്ത് സൗകര്യമാണ് കൊടുത്തത്. ആയതിന്റെ ജില്ല തിരിച്ചുള്ള കണക്കുകള്‍ പുറത്ത് പറയണം. രണ്ട് 1.5 ലക്ഷം കുട്ടികളെ പുറത്ത് നിര്‍ത്തിയാണ് ക്ലാസുകള്‍/ട്രയല്‍ നടത്തിയത് എന്തിന് ?

    ദേവികയുടെ മരണശേഷം പിന്നെയും യുദ്ധകാല അടിസ്ഥാനത്തില്‍(നാട്ടുകാരുടെ സന്നദ്ധപ്രവര്‍ത്തനം ) സൗകര്യങ്ങള്‍ ഇല്ലാത്ത കുട്ടികളുടെ എണ്ണം ജൂണ്‍ 11ന് 17774 ആയി കുറഞ്ഞു എന്നാണ് ഉത്തരവ് പറയുന്നത. അതായത് 242226 കുട്ടികള്‍ക്ക് ടി സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിക്കഴിഞ്ഞു എന്ന്. ഈ കണക്കുകളുടെ വിശ്വാസ്യത ഉറപ്പാക്കണം എങ്കില്‍ സര്‍ക്കാര്‍ അതിന്റെ വിശദാംശങ്ങള്‍ പരസ്യമാക്കണം.

ട്രയല്‍ നടത്തി സര്‍ക്കാര്‍ എന്താണ് പഠിച്ചത് ?

    17774 കുട്ടികളെ പുറത്തുനിര്‍ത്തി(നാളേക്ക് അവര്‍ക്കും നാട്ടുകാരുടെ സൗകര്യങ്ങള്‍ വരുമത്രേ!!) എന്തിനാണ് റഗുലര്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ തിങ്കളാഴ്ച ആരംഭിക്കുന്നത്?. 17774 കുട്ടികള്‍ ഈ സര്‍ക്കാരിന് ഒരു പ്രശ്‌നമേ അല്ല. ആരെങ്കിലും അവര്‍ക്ക് സഹായമെത്തിക്കും എന്നൊരു ഒഴുക്കന്‍ നിഗമനത്തില്‍ കാര്യങ്ങള്‍ കാണാന്‍ ഈ വിദ്യാഭ്യാസ വകുപ്പിനും അതിനെ നയിക്കുന്ന ഘടനയ്ക്കും കഴിയുന്നത് അത് അടിമുടി സവര്‍ണ ജാതീയ സംവിധാനം ആയതുകൊണ്ടാണ്.


Full View




Tags: