സമൂഹത്തിൽ ഉണ്ടായ പ്രതിഷേധത്തെ തണുപ്പിക്കാൻ മാത്രമാണ് ഇത്തരം അർദ്ധ സത്യങ്ങളും നുണകളും പ്രചരിപ്പിക്കുന്നത്

വിചാരണാനുമതി ഇല്ലെങ്കിൽ കോടതിക്ക് വിചാരണാ നടപടികൾ ആരംഭിക്കാൻ കഴിയില്ല. അവിടെ വച്ച് കേസ് അവസാനിക്കും. അന്യായമായ കുറ്റാരോപണങ്ങൾക്ക് തടയിടാൻ യുഎപിഎ നിയമത്തിൽ തന്നെ പറയുന്ന കരുതൽ നടപടിയാണിത്

Update: 2019-11-03 06:16 GMT

യുഎപിഎ കേസുകളുടെ പുനപരിശോധന സംബന്ധിച്ച വിവരങ്ങൾ തുടക്കം മുതൽ തന്നെ രഹസ്യമാക്കി വെക്കാനാണ് സർക്കാർ ശ്രമിച്ചത്. പുനപരിശോധനയുടെ മാനദണ്ഡമെന്താണ് , ആരാണ് പുനപരിശോധിക്കുന്നത് തുടങ്ങിയ ചോദ്യങ്ങൾ അന്ന് തന്നെ ഉയർന്നിരുന്നു. എന്നാൽ സർക്കാർ അതിന് മറുപടി നൽകാൻ കൂട്ടാക്കിയില്ല. പിന്നീട് 43 കേസുകളിൽ യുഎപിഎ നിലനിൽക്കില്ലെന്ന് കണ്ടെത്തിയതായും യുഎപിഎ വകുപ്പുകൾ നീക്കം ചെയ്യുമെന്നും ഡിജിപിയുടെ പ്രഖ്യാപനം വന്നു. എന്നാൽ ഏതാണ് ഈ 43 കേസുകൾ എന്ന് വ്യക്തമാക്കാൻ സർക്കാർ തയ്യാറായില്ല. അതാത് കേസുകളിൽ യുഎപിഎ പിൻവലിച്ചു കൊണ്ട് റിപോർട്ട് കൊടുക്കുമെന്നാണ് അന്ന് പറഞ്ഞത്. പുനപരിശോധനയുടെ ഫലമെന്തെന്നറിയാൻ ഞാൻ നൽകിയ വിവരാവകാശ അപേക്ഷയിൽ പുനപരിശോധിക്കാൻ സർക്കാർ സമിതിയെ ഒന്നും നിയോഗിച്ചിട്ടില്ല എന്നും മറ്റു വിവരങ്ങൾക്ക് മറുപടി നൽകാനായി പൊലീസ് ഹെഡ്ക്വാർട്ടേഴ്സിലേക്ക് എന്റെ അപേക്ഷ അയച്ചതായും മറുപടി കിട്ടി. പൊലീസ് ഹെഡ്ക്വാർട്ടേഴ്സിൽ നിന്നും ഇത് സംബന്ധിച്ച വിവരങ്ങളൊന്നും ലഭിച്ചതുമില്ല. ഇപ്പോൾ സർക്കാർ പറയുന്നത് റിട്ട.ജസ്റ്റിസ് പിഎസ് ഗോപിനാഥന്റെ നേതൃത്വത്തിലുള്ള സമിതി പുനപരിശോധിച്ചെന്നും ആറ് കേസുകൾ റദ്ദാക്കിയെന്നും ഏതാനും കേസുകളിൽ പുനരന്വേഷണം ആവശ്യപ്പെട്ടു എന്നുമാണ്.

പുനപരിശോധനയുൾപ്പടെ യു എ പി എ കേസുകളിൽ സർക്കാർ സത്യസന്ധവും തുറന്നതുമായ ഒരു സമീപനമല്ല സ്വീകരിക്കുന്നത് എന്നതാണ് മുകളിൽ വിവരിച്ച വസ്തുതകൾ വ്യക്തമാക്കുന്നത്. സർക്കാർ സ്വീകരിക്കുന്ന ഈ രഹസ്യാത്മകത ഒരു അധികാര പ്രയോഗം കൂടിയാണ്. വിവരങ്ങളുടെ മേലുള്ള ഈ കുത്തകാധികാരം യു എ പി എ കേസുകൾ സംബന്ധിച്ച സംവാദങ്ങളിൽ സർക്കാറിന് മേൽക്കൈ ഉണ്ടാക്കാൻ ഉദേശിച്ചുള്ളതാണ്. വിവരങ്ങൾ വളരെ നിയന്ത്രിതമായും ഭാഗികമായും സർക്കാർ താത്പര്യാനുസൃതവുമായി പുറത്തുവിടുന്നതിലൂടെ യുഎപിഎ എന്ന ജനവിരുദ്ധ നിയമത്തിനെതിരെ രൂപപ്പെട്ടു വരുന്ന ജനകീയ മുന്നേറ്റത്തെ തടസ്സപ്പെടുത്താനും, വളച്ചൊടിക്കാനും, തളർത്താനും സർക്കാറിന് കഴിയും. അത് കൊണ്ട് കേരളത്തിലെ യുഎപിഎ കേസുകൾ സംബന്ധിച്ച് ഭാഗികമായ വിവരങ്ങളല്ല സമഗ്രമായ വിശദീകരണം ആവശ്യപ്പെടേണ്ടതുണ്ട്.

രണ്ടാമത് ഇപ്പോൾ സർക്കാർ പറയുന്ന റിട്ട. ജസ്റ്റിസ് ഗോപിനാഥൻ അധ്യക്ഷനായ പുനപരിശോധനാ കമ്മറ്റിയെ കുറിച്ചാണ്. ഗോപിനാഥൻ കമ്മറ്റി യുഎപിഎ കേസുകൾ പുനപരിശോധിക്കാനുള്ള കമ്മറ്റിയല്ല. യുഎപിഎ നിയമത്തിലെ സെക്ഷൻ 45 പ്രകാരം പൊലീസ് അന്വേഷണത്തിന് ശേഷം കേസുകൾ പരിശോധിച്ച് പ്രതികൾക്കെതിരെ വിചാരണാനുമതി നൽകാമൊ ഇല്ലയോ എന്ന് സർക്കാറിനോട് ശുപാർശ ചെയ്യുന്ന അതോറിറ്റിയെ നിയമിക്കണം. അതുപ്രകാരം നിയമിക്കപ്പെട്ട അതോറിറ്റിയാണ് ഗോപിനാഥൻ കമ്മറ്റി. 5.1.2018നാണ് പി.എസ്.ഗോപിനാഥൻ അധ്യക്ഷനായി ഈ അതോറിറ്റി നിൽവിൽ വരുന്നത്. അതിനു മുമ്പ് ലോ സെക്രട്ടറി ചെയർമാനായ സമിതിയായിരുന്നു നിലവിലുണ്ടായിരുന്നത്. ഈ കമ്മറ്റിക്ക് യുഎപിഎ കേസുകൾ പുനപരിശോധന നടത്താൻ അധികാരമില്ല. വിചാരണ നടത്താൻ സർക്കാർ അനുമതി നൽകാമോ ഇല്ലയോ എന്ന കാര്യത്തിൽ സർക്കാരിനോട് ശുപാർശ ചെയ്യാനുള്ള പരിമിതമായ അധികാരമേ ഈ കമ്മറ്റിക്കുള്ളു. ഇപ്രകാരം ശുപാർശ ചെയ്യാൻ വേണ്ടി കേസുകൾ പരിശോധിക്കാമെന്ന് മാത്രം. അതായത് യുഎപിഎ കേസുകൾ പുനപരിശോധിക്കാൻ വേണ്ടി ഉണ്ടാക്കിയ കമ്മറ്റിയല്ല ഗോപിനാഥൻ കമ്മറ്റി മറിച്ച് യുഎപിഎ നിയമപ്രകാരം വിചാരണാനുമതി നൽകണോ വേണ്ടയോ എന്ന് ശുപാർശ ചെയ്യാനായി സർക്കാർ നിർബന്ധമായും നിയമിക്കേണ്ട അതോറിറ്റിയാണത്. ഒന്നുകൂടി വിശദമാക്കിയാൽ യുഎപിഎ കേസുകൾ പുനപരിശോധിക്കുമെന്ന സർക്കാർ പ്രഖ്യാപനം വരുന്നതിനു മുൻപേ ഈ അതോറിറ്റി നിലവിലുണ്ട് എന്നർത്ഥം.

അലന്റെയും താഹയുടേയും കേസുകൾ ഗോപിനാഥൻ കമ്മറ്റി പുനപരിശോധിക്കുമെന്നാണ് ഇപ്പോൾ മാധ്യമ വാർത്തകളിൽ നിന്നുമറിയുന്നത്. ഇതും വസ്തുതാപരമായി ശരിയല്ല. കാരണം ഗോപിനാഥൻ കമ്മറ്റിയുടെ ഉത്തരവാദിത്തം പുനപരിശോധനയല്ല, മറിച്ച് പ്രതികൾക്കെതിരെ വിചാരണ നടത്താൻ അനുമതി നൽകണോ വേണ്ടയോ എന്ന് സർക്കാറിനോട് ശുപാർശ ചെയ്യൽ മാത്രമാണ്. ആ ഉത്തരവാദിത്തമാകട്ടെ കേസ്സിന്റെ അന്വേഷണം അവസാനിച്ചതിനു ശേഷം മാത്രം വരുന്നതാണ്. യുഎപിഎ നിയമമനുസരിച്ച് കേസന്വേഷണം കഴിഞ്ഞാൽ കുറ്റപത്രവും പ്രതിക്കെതിരെ പൊലീസ് ശേഖരിച്ച എല്ലാ തെളിവുകളുമുൾപ്പടെ ഡിജിപി വഴി ഈ അതോറിറ്റിക്ക് സമർപ്പിക്കും. അതോറിറ്റി അത് പരിശോധിച്ച് വിചാരണാനുമതി നൽകാവുന്നതാണൊ അല്ലയോ എന്ന് സർക്കാറിന് ശുപാർശ ചെയ്യും. ശുപാർശക്ക് അനുസൃതമായി സർക്കാർ വിചാരണാനുമതി കാര്യത്തിൽ തീരുമാനമെടുത്ത് ഉത്തരവിറക്കും. ആ ഉത്തരവ് സഹിതം കേസ്സ് ഫയൽ അന്വേഷണ ഉദ്യോഗസ്ഥന് തിരിച്ചു നൽകും. അയാളത് വിചാരണ കോടതിയിൽ സമർപ്പിക്കും. വിചാരണാനുമതി നൽകിയ കേസ്സാണെങ്കിൽ കോടതി വിചാരണാ നടപടികൾ ആരംഭിക്കും. വിചാരണാനുമതി ഇല്ലെങ്കിൽ കോടതിക്ക് വിചാരണാ നടപടികൾ ആരംഭിക്കാൻ കഴിയില്ല. അവിടെ വച്ച് കേസ് അവസാനിക്കും. അന്യായമായ കുറ്റാരോപണങ്ങൾക്ക് തടയിടാൻ യുഎപിഎ നിയമത്തിൽ തന്നെ പറയുന്ന കരുതൽ നടപടിയാണിത്. ഇതിനെയാണ് പിണറായി സർക്കാരിന്റെ മനുഷ്യവകാശ സംരക്ഷണ നടപടിയായി ചിത്രീകരിക്കുന്നത്.

കോഴിക്കോട്ടെ വിദ്യാർഥികളുടെ കാര്യത്തിൽ സമൂഹത്തിൽ ഉണ്ടായ പ്രതിഷേധത്തെ തണുപ്പിക്കാൻ മാത്രമാണ് ഇത്തരം അർദ്ധ സത്യങ്ങളും നുണകളും പ്രചരിപ്പിക്കുന്നത്. യുഎപിഎ കേസുകളുടെ പുനപരിശോധനയും ഇതേ പോലെ തന്നെ ജനരോഷത്തെ തടയാനുളള കാപട്യമായിരുന്നു. ഇത്തരം കാപട്യങ്ങളെയും വഞ്ചനകളേയും തുറന്നു കാണിക്കുന്നതിനൊപ്പം സംസ്ഥാനത്തെ യുഎപിഎ കേസുകൾ സംബന്ധിച്ച വിവരങ്ങൾ പൊതുജനങ്ങൾക്ക് മുന്നിൽ തുറന്ന് അവതരിപ്പിക്കാൻ സർക്കാറിനെ നിർബ്ബന്ധിതമാക്കുക കൂടി വേണം. 

Tags:    

Similar News