സിൽവർ ലൈൻ: നിലപാട് വ്യക്തമാക്കാതെ കേന്ദ്ര സർക്കാർ; കുളംകലക്കി ബിജെപിയും

നിയോലിബറൽ നയങ്ങൾ കണ്ണടച്ച് നടപ്പാക്കുന്നതിൽ കേന്ദ്രം ഭരിക്കുന്ന നരേന്ദ്ര മോ​ദിയും കേരളം ഭരിക്കുന്ന പിണറായി വിജയനും ഒട്ടും മോശമല്ലെന്ന് കഴിഞ്ഞ കാലങ്ങളിലെ ഈ രണ്ട് സർക്കാരുകളുടെ പ്രവർത്തനങ്ങൾ പരിശോധിച്ചു കഴിയുമ്പോൾ ആർക്കും ബോധ്യം വരുന്നൊരു കാര്യമാണ്.

Update: 2022-01-12 14:48 GMT

 കോഴിക്കോട്: സിൽവർ ലൈൻ വിഷയം ചൂടുപിടിച്ചതോടെ പദ്ധതിക്കെതിരേ കേന്ദ്രത്തെ ഉപയോ​ഗിക്കാൻ ബിജെപി ശ്രമിക്കുകയാണെന്നും കോൺഗ്രസും ബിജെപിയും ജമാ അത്തെ ഇസ്ലാമിയും ചേർന്ന് സംസ്ഥാന സർക്കാരിനെതിരേ നീക്കം നടത്തുന്നുവെന്ന വിചിത്രവാദവുമായാണ് മുഖ്യമന്ത്രി പിണറായി വിജയൻ‍ രം​ഗത്തെത്തിയത്. എന്നാൽ ബിജെപി ഭരിക്കുന്ന കേന്ദ്ര റയിൽവേ മന്ത്രാലയം പദ്ധതിക്ക് തത്വത്തിൽ അം​ഗീകാരം നൽകുകയും ചെയ്തിട്ടുണ്ടെന്നാണ് റയിൽവേ വകുപ്പ് തന്നെ കേരള ഹൈക്കോടതിയെ അറിയിച്ചത്.

നിയോലിബറൽ നയങ്ങൾ കണ്ണടച്ച് നടപ്പാക്കുന്നതിൽ കേന്ദ്രം ഭരിക്കുന്ന നരേന്ദ്ര മോ​ദിയും കേരളം ഭരിക്കുന്ന പിണറായി വിജയനും ഒട്ടും മോശമല്ലെന്ന് കഴിഞ്ഞ കാലങ്ങളിലെ ഈ രണ്ട് സർക്കാരുകളുടെ പ്രവർത്തനങ്ങൾ പരിശോധിച്ചു കഴിയുമ്പോൾ ആർക്കും ബോധ്യം വരുന്നൊരു കാര്യമാണ്. എങ്കിലും പിണറായി വിജയൻ സർക്കാർ കൊണ്ടുവരുന്ന കെ റയിൽ പദ്ധതിക്കെതിരേ ബിജെപി സജീവമാണെന്ന് വരുത്തിത്തീർക്കുന്ന സാമൂഹിക മാധ്യമ കാംപയിൻ ബിജെപി അഴിച്ചുവിട്ടിട്ടുണ്ട്.

കേരളത്തിലെ കെ റയിൽ വിരുദ്ധ പ്രക്ഷോഭത്തെ ഹൈജാക്ക് ചെയ്യുകയെന്ന ലക്ഷ്യം ബിജെപി ലക്ഷ്യമിടുന്നുണ്ട് എങ്കിലും ഒരു മാധ്യമങ്ങൾക്ക് മുന്നിലും തങ്ങൾ എന്തുകൊണ്ട് കെ റയിലിനെ എതിർക്കുന്നുവെന്ന നിലപാട് അവതരിപ്പിക്കാൻ ഒരു നേതാക്കൾക്കും സാധിച്ചിട്ടില്ല എന്നതാണ് വാസ്തവം. അതേസമയം സമരത്തിന്റെ ജനകീയ നേതൃത്വമാകട്ടെ സുശക്തമായ കാംപയിൻ പൊതുസമൂഹത്തിൽ അഴിച്ചുവിട്ടിട്ടുണ്ട്. അതിന്റെ പ്രതിഫലനമാണ് കേരളത്തിന്റെ തെക്ക് മുതൽ വടക്ക് വരെ ഉയർന്നിരിക്കുന്ന ജനകീയ പ്രതിഷേധങ്ങൾ.

ഈ സാഹചര്യത്തിൽ സിൽവർ ലൈൻ പദ്ധതിയിൽ കേന്ദ്രം നിലപാട് വ്യക്തമാക്കണമെന്ന ഹൈക്കോടതിയുടെ ബുധനാഴ്ച്ചത്തെ ഇടക്കാല ഉത്തരവ് ഏറെ രാഷ്ട്രീയ പ്രാധാന്യമർഹിക്കുന്ന ഒരിടപെടലാണ്. കേന്ദ്രം നിലപാട് വ്യക്തമാക്കണമെന്ന് പറഞ്ഞ കോടതി, തങ്ങളെ ഇരുട്ടിൽ നിർത്തരുതെന്നും അഭിപ്രായപ്പെട്ടിട്ടുണ്ട്. സർവേ നടത്തുന്നതിൽ തെറ്റില്ലെന്നും സർവേ കല്ല് സ്ഥാപിക്കുന്നത് നിയമവിരുദ്ധമെന്നും ചൂണ്ടിക്കാട്ടിയ കോടതി ബാക്കി കാര്യങ്ങൾ കൂടി വ്യക്തമാക്കണമെന്നും നിർദേശിച്ചു. കേന്ദ്ര സർക്കാരിനു വേണ്ടി അഡീഷണൽ സോളിസിറ്റർ ജനറലിനോട് ഹാജരാവാനും കോടതി നിർദേശിച്ചിട്ടുണ്ട്.

ഇതോടെ കേരള-കേന്ദ്ര സർക്കാരുകളുടെ സംയുക്ത പദ്ധതിയെ എതിർത്ത് ബിജെപിക്ക് അധികകാലം മുന്നോട്ട് പോകുവാൻ കഴിയില്ലെന്ന നിരീക്ഷണമാണ് രാഷ്ട്രീയ നിരീക്ഷകർ ഉയർത്തുന്നത്. ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട് നേരത്തെ കീഴാറ്റൂരിൽ നടന്ന പ്രക്ഷോഭത്തിൽ സജീവമാകുവാൻ ബിജെപി ശ്രമിക്കുകയും സമര നേതൃത്വത്തോടൊപ്പം വേദി പങ്കിടുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് കേന്ദ്ര നിലപാട് വന്നതോടെ ആ സമരത്തിൽ നിന്ന് പിൻമാറുകയും ചെയ്തു. അതിന്റെ മറ്റൊരു പതിപ്പ് തന്നെയാണ് ഇപ്പോൾ കെ റയിലിലും കാണുവാാൻ പോകുന്നതെന്ന് സാരം.

കീഴാറ്റൂരിൽ ബിജെപി കുളംകലക്കിയപ്പോൾ ഇല്ലാതായത് കേരളം ഏറെ ചർച്ച ചെയ്യപ്പെട്ട കീഴാറ്റൂരിലെ വയൽക്കിളികളുടെ പ്രക്ഷോഭമായിരുന്നു. ഇതിന്റെ തനിയാവർത്തനം കെ റയിൽ പ്രക്ഷോഭത്തിലും നടക്കുകയാണെങ്കിൽ ജനകീയ സമരങ്ങളോടുള്ള ജനങ്ങളുടെ സമീപനത്തിൽ മാറ്റം വരുവാൻ കാരണമായേക്കും. ജനുവരി 25 മുതല്‍ 30 വരെ സില്‍വര്‍ ലൈന്‍ കടന്ന് പോകുന്ന ജില്ലകളിലൂടെ പദയാത്ര സംഘടിപ്പിക്കാനാണ് ബിജെപിയുടെ തീരുമാനം. ഇതിലൂടെ രാഷ്ട്രീയ ലക്ഷ്യം മാത്രമാണ് ബിജെപി ലക്ഷ്യം വയ്ക്കുന്നതെന്ന് പകൽപോലെ വ്യക്തമാണ്.

Similar News