'വായ്പ തിരിച്ചടവിന് മൊറട്ടോറിയം പ്രഖ്യാപിക്കണം': കേന്ദ്രത്തിന് സംസ്ഥാന സര്‍ക്കാര്‍ കത്തയച്ചു

വായ്പ തിരിച്ചടവിന് ഇളവ് അനുവദിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നല്‍കിയ സബ്മിഷന് മറുപടി പറയുകയായിരുന്നു ധനമന്ത്രി.

Update: 2021-06-08 09:34 GMT

തിരുവനന്തപുരം: ലോക്ഡൗണ്‍ സമയത്ത് വായ്പ തിരിച്ചടവിന് മൊറട്ടോറിയം പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ചതായി സംസ്ഥാന സര്‍ക്കാര്‍ നിയമസഭയെ അറിയിച്ചു. ധനമന്ത്രി കെ എന്‍ ബാലഗോപാലാണ് ഇക്കാര്യം അറിയിച്ചത്.

വായ്പ തിരിച്ചടവിന് ഇളവ് അനുവദിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നല്‍കിയ സബ്മിഷന് മറുപടി പറയുകയായിരുന്നു ധനമന്ത്രി. ജൂണ്‍ 30ന് തീരുന്ന കാര്‍ഷിക വായ്പകള്‍ പലിശ സബ്‌സിഡിയോടെ പുതുക്കാന്‍ അവസരം നല്‍കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഇതിനായി ബാങ്കുകളുടെ യോഗം വിളിക്കുമെന്നും ധനമന്ത്രി അറിയിച്ചു. അതേസമയം വായ്പ തിരിച്ചടവിന് മൂന്നുമാസമെങ്കിലും ഇളവ് അനുവദിക്കണമെന്ന് വി ഡി സതീശന്‍ ആവശ്യപ്പെട്ടു.

കൊവിഡ് ഒന്നാം തരംഗത്തിന്റെ സമയത്ത് കേന്ദ്രസര്‍ക്കാര്‍ മൊറട്ടോറിയം പ്രഖ്യാപിച്ചിരുന്നു. സമാനമായ നിലയില്‍ രണ്ടാം കോവിഡ് തരംഗത്തിന്റെ പശ്ചാത്തലത്തിലും മൊറട്ടോറിയം പ്രഖ്യാപിക്കാന്‍ കേന്ദ്രത്തിന് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി നിലനില്‍ക്കുന്നുണ്ട്. കൊവിഡ് രണ്ടാം തരംഗം സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി ഇടത്തരം കുടുംബങ്ങളെ കാര്യമായി ബാധിച്ചു. ജൂണ്‍, ആഗസ്ത് കാലയളവില്‍ വായ്പ തിരിച്ചടവിന് മൊറട്ടോറിയം പ്രഖ്യാപിക്കണമെന്നതാണ് ഹര്‍ജിയിലെ ആവശ്യം.





Similar News