രൂപയുടെ മൂല്യം സര്‍വകാല ഇടിവില്‍

Update: 2022-10-07 06:41 GMT

മുംബൈ: ഇന്ത്യന്‍ രൂപയുടെ മൂല്യത്തില്‍ സര്‍വകാല ഇടിവ്. യുഎസ് ഡോളറിനെതിരേ രൂപയുടെ മൂല്യം 16 പൈസ ഇടിഞ്ഞ് 82.22 എന്ന എക്കാലത്തെയും താഴ്ന്ന നിലവാരത്തിലെത്തി. കഴിഞ്ഞ ദിവസം ക്ലോസ് ചെയ്തതില്‍നിന്ന് അഞ്ച് ശതമാനം ഇടിഞ്ഞ് 82.30 എന്ന നിലയിലാണ് രാവിലെ വ്യാപാരം നടന്നത്. പിന്നീട് എക്കാലത്തെയും താഴ്ന്ന നിലയായ 82.22 ല്‍ എത്തി. കഴിഞ്ഞ ദിവസം രൂപയുടെ മൂല്യം 81.88 എന്ന നിലയിലായിരുന്നു. എണ്ണവില കുതിച്ചുയരുന്നതും ഡോളര്‍ സൂചിക കുതിച്ചതും രൂപയെ തളര്‍ത്തി.

ക്രൂഡ് ഓയില്‍ വില വര്‍ധിച്ചതാണ് രൂപയുടെ തകര്‍ച്ചക്കുള്ള പ്രധാന കാരണങ്ങളിലൊന്ന്. എണ്ണവില ഇനിയും ഉയര്‍ന്നാല്‍ വരും ദിവസങ്ങളിലും രൂപയുടെ മൂല്യം ഇടിയാന്‍ തന്നെയാണ് സാധ്യതയെന്നാണ് പ്രവചനം. എണ്ണവില വര്‍ധനവിനൊപ്പം പലിശനിരക്ക് ഉയര്‍ത്തുന്ന നടപടികളുമായി ഫെഡറല്‍ റിസര്‍വ് മുന്നോട്ടുപോവുന്നതും രൂപയെ ദുര്‍ബലപ്പെടുത്തുന്നു. രൂപയെ സംരക്ഷിക്കാന്‍ ഫോറെക്‌സ് റിസര്‍വ് വില്‍ക്കുന്നത് റിസര്‍വ് ബാങ്ക് തുടരുകയാണ്.

ചരക്ക് വില വര്‍ധിച്ച സാഹചര്യത്തില്‍ ഈ സാമ്പത്തിക വര്‍ഷത്തെ ഇന്ത്യയുടെ വളര്‍ച്ചാ പ്രവചനം ലോകബാങ്ക് ഒരുശതമാനം കുറച്ചു. ലോകബാങ്ക് ഇന്ത്യയുടെ ജിഡിപി വളര്‍ച്ചാ പ്രവചനം 7.5 ശതമാനത്തില്‍ നിന്ന് 6.5 ശതമാനമായി വെട്ടിക്കുറച്ചു. പണപ്പെരുപ്പം നിയന്ത്രിക്കാന്‍ അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് നികുതി നിരക്കുകള്‍ കുത്തനെ ഉയര്‍ത്തിയിരുന്നു. ഇത് രൂപയുടെ മൂല്യം കുറയാന്‍ കാരണമാക്കിയിട്ടുണ്ട്. ഡോളറിനെതിരേ വരും ദിവസങ്ങളില്‍ ഇന്ത്യന്‍ രൂപ 8 83.5 രൂപ വരെ ഇടിയുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. കഴഞ്ഞ മാസം 28ന് രൂപ 81.93 എന്നതിലേക്ക് എത്തിയിരുന്നു.

Tags:    

Similar News