ലുലു ഗ്രൂപ്പിന്റെ സമുദ്രോല്‍പ്പന്ന കയറ്റുമതി കേന്ദ്രം ഏപ്രിലില്‍ പ്രവര്‍ത്തനം തുടങ്ങും : മുതല്‍ മുടക്ക് 150 കോടി രൂപ

സമുദ്ര വിഭവങ്ങള്‍ സംസ്‌കരിച്ച് കയറ്റുമതി ചെയ്യുന്നതിനോടൊപ്പം സമുദ്ര വിഭവങ്ങളില്‍ നിന്നുള്ള മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളുടെ കയറ്റുമതിയും ലക്ഷ്യമിടുന്നുണ്ട്. മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ക്കായി മാത്രം പ്രത്യേക യൂനിറ്റും പുതിയ കേന്ദ്രത്തിലുണ്ട്

Update: 2022-01-21 12:23 GMT

കൊച്ചി: കേരളത്തില്‍ ലുലു ഗ്രൂപ്പിന്റെ സമുദ്രോല്‍പ്പന്ന സംസ്‌കരണ കേന്ദ്രം വരുന്നു. എറണാകുളം അരൂരിലാണ് 150 കോടി രൂപ മുതല്‍ മുടക്കില്‍ നൂറു ശതമാനം കയറ്റുമതി ലക്ഷ്യമാക്കിയുള്ള ലുലുവിന്റെ അത്യാധുനിക കേന്ദ്രം പ്രവര്‍ത്തന സജ്ജമായിക്കൊണ്ടിരിക്കുന്നതെന്ന് ജനറല്‍ മാനേജര്‍ അനില്‍ ജലധരനും പ്രൊഡക്ഷന്‍ മാനേജര്‍ രമേഷ് ബാഹുലേയനും പറഞ്ഞു.

സമുദ്ര വിഭവങ്ങള്‍ സംസ്‌കരിച്ച് കയറ്റുമതി ചെയ്യുന്നതിനോടൊപ്പം സമുദ്ര വിഭവങ്ങളില്‍ നിന്നുള്ള മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളുടെ കയറ്റുമതിയും ലക്ഷ്യമിടുന്നുണ്ട്. മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ക്കായി മാത്രം പ്രത്യേക യൂനിറ്റും പുതിയ കേന്ദ്രത്തിലുണ്ട്. ഡെന്മാര്‍ക്കില്‍ നിന്നുള്ള അത്യാധുനിക മെഷിനറികളും ഇതിനകം ലുലു ഗ്രൂപ്പ് ഇറക്കുമതി ചെയ്തിട്ടുണ്ട്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കേന്ദ്രത്തില്‍ നേരിട്ടും അല്ലാതെയും 450 ലധികം ആളുകള്‍ക്കാണ് പുതുതായി തൊഴില്‍ ലഭ്യമാകുന്നത്.

രണ്ട് യൂനിറ്റുകളിലുമായി മാസം 2,000 ടണ്‍ സമുദ്രോല്‍പ്പന്നങ്ങള്‍ സംസ്‌കരിച്ച് കയറ്റുമതി ചെയ്യാനാണ് ലക്ഷ്യമിടുന്നത്.ഗള്‍ഫ് രാജ്യങ്ങള്‍, ഈജിപ്ത്, ഇന്തോനേസ്യ, മലേസ്യ എന്നിവിടങ്ങളിലുള്ള ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളാണ് പ്രധാന വിപണി. കൂടാതെ യൂറോപ്പ്, യുകെ, യുഎസ്, ജപ്പാന്‍, കൊറിയ, ചൈന എന്നിവിടങ്ങളിലേക്കും കയറ്റുമതി ലക്ഷ്യമിടുന്നുണ്ടെന്നും ജനറല്‍ മാനേജര്‍ അനില്‍ ജലധരനും പ്രൊഡക്ഷന്‍ മാനേജര്‍ രമേഷ് ബാഹുലേയനും പറഞ്ഞു. ഏപ്രില്‍ അവസാന വാരത്തോടെ കേന്ദ്രം പൂര്‍ണ്ണമായി പ്രവര്‍ത്തനക്ഷമമാകുമെന്നും അവര്‍ അറിയിച്ചു.

Tags:    

Similar News