അത്യാധുനിക സംവിധാനങ്ങള്‍ നടപ്പിലാക്കും; ദേശസാല്‍കൃത ബാങ്കുകളോടൊപ്പം മുന്നേറാനുള്ള ശേഷി കേരള ബാങ്കിനുണ്ടാകുമെന്നും മന്ത്രി

Update: 2021-08-26 12:46 GMT

തിരുവനന്തപുരം: കേരള ബാങ്കിന്റെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമതയോടെ മുന്നോട്ട് കൊണ്ടു പോകണമെന്ന് സഹകരണം, രജിസ്‌ട്രേഷന്‍ മന്ത്രി വിഎന്‍ വാസവന്‍ നിര്‍ദ്ദേശിച്ചു. ന്യൂ ജനറേഷന്‍ ബാങ്കുകള്‍ക്ക് സമാനമായി അത്യാധുനിക സംവിധാനങ്ങള്‍ നടപ്പിലാക്കി കൊണ്ടിരിക്കുകയാണ്. ഐടി ഇന്റഗ്രേഷന്‍ പൂര്‍ത്തിയാകുമ്പോള്‍ സാധാരണക്കാര്‍ക്ക് പൂര്‍ണമായും ലളിതമായി ഉപയോഗിക്കാന്‍ കഴിയുന്ന തരത്തില്‍ ആധുനിക സംവിധാനങ്ങള്‍ ബാങ്കിലുണ്ടാകും. മറ്റ് ദേശസാല്‍കൃത ബാങ്കുകളോടൊപ്പം മുന്നേറാനുള്ള ശേഷി ബാങ്കിനുണ്ടാകമെന്നും മന്ത്രി പറഞ്ഞു.

കേരള ബാങ്കിന്റെ ബിസിനസ് പുരോഗതി വിലയിരുത്തുന്നതിനായി ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

ബാങ്കിലെ നിഷ്‌ക്രിയ ആസ്തി അക്കൗണ്ടുകള്‍ ഈടാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാനും നിര്‍ദ്ദേശിച്ചു. കുടിശികക്കാര്‍ക്ക് സൗകര്യപ്രദമായ രീതിയില്‍ ബാങ്കിനു കനത്ത ബാദ്ധ്യത വരാത്ത രീതിയിലായിരിക്കണം നടപടികള്‍ സ്വീകരിക്കേണ്ടത്. നിയമപരമായ തിരിച്ചുപിടിക്കല്‍ അടക്കമുള്ള നടപടികള്‍ക്ക് സര്‍ക്കാരിന്റെ പൂര്‍ണ സഹായവും മന്ത്രി വാഗ്ദാനം ചെയ്തു. സാധാരണക്കാര്‍ക്ക് ബുദ്ധിമുട്ടുകള്‍ വരാത്ത തരത്തിലായിരിക്കണം നടപടികള്‍ സ്വീകരിക്കേണ്ടതെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.

പ്രാഥമിക സഹകരണ സംഘങ്ങളുമായി ഊഷ്മള ബന്ധം നിലനിര്‍ത്തുന്നതിന് ആവശ്യമായ നടപടികളും സ്വീകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. യോഗത്തില്‍ ബാങ്കിന്റെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. സഹകരണ സെക്രട്ടറി മിനി ആന്റണി, കേരള ബാങ്ക് ചെയര്‍മാന്‍ ഗോപി കോട്ടമുറിക്കല്‍, സഹകരണ സംഘം രജിസ്ട്രാര്‍ പിബിനൂഹ്, സിഇഒ എസ് രാജന്‍, ചീഫ് ജനറല്‍ മാനേജര്‍ കെസി സഹദേവന്‍, ഹെഡ് ഓഫിസിലെ ജനറല്‍ മാനേജര്‍മാര്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

Tags: