സ്വര്‍ണം-വെള്ളി കുതിപ്പ്; ലാഭവിഹിതം കൈപ്പറ്റാന്‍ വിദഗ്ധരുടെ നിര്‍ദേശം

Update: 2026-02-17 09:52 GMT

മുംബൈ: കഴിഞ്ഞ 18 മാസങ്ങളിലായി സ്വര്‍ണത്തിനും വെള്ളിക്കും ഉണ്ടായ വന്‍ വിലക്കയറ്റത്തെ തുടര്‍ന്ന് ഈ മേഖലയിലെ നിക്ഷേപകര്‍ ലാഭവിഹിതം കൈപ്പറ്റുന്നത് ഉചിതമാണെന്ന് സാമ്പത്തിക വിദഗ്ധര്‍ നിര്‍ദേശിക്കുന്നു. ഈ കാലയളവില്‍ ഡോളര്‍ അടിസ്ഥാനത്തില്‍ സ്വര്‍ണവില 101 ശതമാനത്തിലധികവും വെള്ളിവില 167 ശതമാനവും ഉയര്‍ന്നു. രൂപ അടിസ്ഥാനത്തില്‍ സ്വര്‍ണം 116 ശതമാനവും വെള്ളി 198 ശതമാനവുമാണ് വര്‍ധിച്ചത്.

വിലക്കയറ്റത്തിന്റെ പശ്ചാത്തലത്തില്‍ സ്വര്‍ണത്തിലും വെള്ളിയിലും പുതിയ നിക്ഷേപകരുടെ ഒഴുക്ക് വര്‍ധിച്ചു. ഇതിനകം തന്നെ നിക്ഷേപം നടത്തിയവര്‍ക്ക് ഗണ്യമായ നേട്ടം കൈവരിക്കാനായതായി വിപണി നിരീക്ഷകര്‍ പറയുന്നു. എന്നാല്‍ ഇതേ രീതിയില്‍ വിലവര്‍ധന തുടരുമെന്ന ഉറപ്പ് ഇല്ലാത്തതിനാല്‍ ലാഭത്തിന്റെ ഒരു വിഹിതം കൈപ്പറ്റുന്നത് സുരക്ഷിതമാകുമെന്നാണ് വെല്‍ത്ത് മാനേജര്‍മാരുടെ അഭിപ്രായം. ശക്തമായ റാലിക്ക് പിന്നാലെ കൂടുതല്‍ റിസ്‌ക് എടുക്കുന്നത് അനുകൂലമല്ലെന്നും വിലതിരുത്തലിന് സാധ്യതയുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. ഈ വര്‍ഷം ജനുവരിയില്‍ സ്വര്‍ണവും വെള്ളിയും റെക്കോര്‍ഡ് നേട്ടം നല്‍കിയിരുന്നു. അതിന് ശേഷം അന്താരാഷ്ട്ര വിപണിയില്‍ വെള്ളിവില 36.3 ശതമാനം ഇടിഞ്ഞപ്പോള്‍ സ്വര്‍ണവില 7.8 ശതമാനം താഴ്ന്നു. നിലവിലെ സാഹചര്യം വന്‍ തുകയുമായി പുതിയ നിക്ഷേപങ്ങള്‍ നടത്താന്‍ അനുയോജ്യമല്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.

കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ നിക്ഷേപം നടത്തിയവര്‍ക്ക് ലാഭമെടുക്കാന്‍ ഇത് അനുയോജ്യ ഘട്ടമാണെന്ന് മാര്‍ക്കറ്റ് സ്ട്രാറ്റജിസ്റ്റുകള്‍ നിര്‍ദേശിക്കുന്നു. വലിയ തുക ഒരുമിച്ച് നിക്ഷേപിക്കുന്നതിന് പകരം എസ്‌ഐപി പോലുള്ള ഘട്ടംഘട്ട നിക്ഷേപ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നത് കൂടുതല്‍ സുരക്ഷിതമാകുമെന്നും അവര്‍ പറയുന്നു. ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍, ഉയര്‍ന്ന പണപ്പെരുപ്പം, അമേരിക്കയുടെ വ്യാപാര നയങ്ങള്‍, കേന്ദ്രബാങ്കുകളുടെ സ്ഥിരമായ വാങ്ങല്‍ തുടങ്ങിയ ഘടകങ്ങളാണ് സ്വര്‍ണം-വെള്ളി റാലിക്ക് പിന്നിലെ പ്രധാന കാരണങ്ങള്‍. സോളാര്‍ പാനലുകള്‍, ഇലക്ട്രിക് വാഹനങ്ങള്‍, എഐ അധിഷ്ഠിത സാങ്കേതിക വിദ്യകള്‍ തുടങ്ങിയ മേഖലകളിലെ വ്യവസായ ആവശ്യകതയും വെള്ളിവില വര്‍ധനക്ക് പിന്തുണയായി.

ഇന്ത്യയില്‍ കഴിഞ്ഞ മാസങ്ങളില്‍ സ്വര്‍ണം-വെള്ളി പദ്ധതികളിലേക്കുള്ള മാസാന്ത നിക്ഷേപം റെക്കോര്‍ഡ് നിലയിലെത്തി. അതേസമയം, ഈക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളിലേക്കുള്ള നിക്ഷേപ ഒഴുക്ക് ജനുവരിയില്‍ മുന്‍മാസത്തേക്കാള്‍ 14 ശതമാനം കുറഞ്ഞു. 'ഫിയര്‍ ഓഫ് മിസ്സിംഗ് ഔട്ട്' (എഫ്ഒഎംഒ) മനോഭാവത്തില്‍ വന്‍ തുകയുമായി വിപണിയില്‍ പ്രവേശിക്കുന്നത് ഒഴിവാക്കണമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. വിലകള്‍ കൂടുതല്‍ ആകര്‍ഷകമായ നിലയിലേക്ക് എത്തുന്നതുവരെ സൂക്ഷ്മമായ സമീപനവും കൃത്യമായ നിക്ഷേപ ശൈലിയും പിന്തുടരുന്നതാണ് ഉചിതമെന്നും അവര്‍ വ്യക്തമാക്കി.

Tags: