കോളനികളിലെ ലഹരി വ്യാപനം തടയാന്‍ വിമുക്തി പദ്ധതി ഊര്‍ജ്ജിതപ്പെടുത്തും: വയനാട് ജില്ലാ വികസന സമിതി

കോളനികളില്‍ നേരിട്ടെത്തി ഉദ്യോഗസ്ഥര്‍ മദ്യവിമുക്ത പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കണം. ജനപ്രതിനിധികളുടെ പങ്കാളിത്തത്തോടു കൂടി ലഹരി ഉപഭോഗം ആദിവാസികളില്‍ കുറച്ച് കൊണ്ട് വരാന്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യും.

Update: 2021-01-30 12:38 GMT

കല്‍പറ്റ: ആദിവാസി കോളനികളില്‍ വര്‍ധിച്ചു വരുന്ന ലഹരി ഉപഭോഗം നിയന്ത്രിക്കുന്നതിനായി ജില്ലയില്‍ വിമുക്തി പദ്ധതി ഊര്‍ജ്ജിതപ്പെടുത്താന്‍ ജില്ലാ വികസന സമിതിയോഗം തീരുമാനിച്ചു. നിയമസഭാ മണ്ഡലങ്ങള്‍ അടിസ്ഥാനത്തില്‍ എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തും. കോളനികളില്‍ നേരിട്ടെത്തി ഉദ്യോഗസ്ഥര്‍ മദ്യവിമുക്ത പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കണം. ജനപ്രതിനിധികളുടെ പങ്കാളിത്തത്തോടു കൂടി ലഹരി ഉപഭോഗം ആദിവാസികളില്‍ കുറച്ച് കൊണ്ട് വരാന്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യും.

അമിത ലഹരി ഉപഭോഗത്തിന്റെ ഫലമായി ആദിവാസികളില്‍ ആത്മഹത്യ പ്രവണതകള്‍ കൂടി വരുന്നതായി സി.കെ.ശശീന്ദ്രന്‍ എം.എല്‍.എ ചൂണ്ടിക്കാട്ടി. സ്ത്രീകളുടെയും കുട്ടികളുടെയും അടക്കം കോളനികളുടെ സ്വൈരജീവിതം തകരുന്ന വിധത്തിലുള്ള സംഘര്‍ഷങ്ങള്‍ കോളനികളില്‍ കൂടി വരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ആദിവാസി കുട്ടികളിലെ പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിനുള്ള നടപടികള്‍ ഊര്‍ജ്ജിതമാക്കണമെന്നും ജില്ലാ വികസന സമിതി നിര്‍ദ്ദേശിച്ചു. പോക്‌സോ കേസുകള്‍ക്ക് ഇരയാകേണ്ടി വരുന്ന സംഭവങ്ങള്‍ ഒഴിവാക്കാന്‍ ആദിവാസികള്‍ക്കിടയില്‍ ബോധവത്കരണം നടത്താനും ജില്ലാ വികസന സമിതിയോഗം ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കി. കോളനികളിലെ പഠനമുറികള്‍, സാമൂഹ്യ അടുക്കളയുടെ നിര്‍മ്മാണങ്ങള്‍ പുരോഗമിപ്പിക്കുന്നതിന് എ.ഡി.സി ജനറലിന് നിര്‍ദ്ദേശം നല്‍കി.

കല്‍പ്പറ്റ വാരാമ്പറ്റ റോഡ് നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നതിനുള്ള തടസ്സങ്ങള്‍ ഉടന്‍ തീര്‍ക്കാനും യോഗത്തില്‍ തീരുമാനമായി. സമരഭൂമിയില്‍ താമസിക്കുന്ന കൈവശവാകാശ രേഖകളില്ലാത്ത കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യം ലഭ്യമാക്കുന്നതിന് അടുത്ത മാസം ആദ്യം യോഗം ചേര്‍ന്ന് തീരുമാനമെടുക്കും. കാരാപ്പുഴ ലാന്‍ഡ് അക്വസിഷന്‍ ഓഫീസ് അറ്റകുറ്റപ്പണികള്‍ വേഗത്തിലാക്കും.

പുത്തുമല പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ യോഗം വിലയിരുത്തി. സാമൂഹി നീതി വകുപ്പിന്റെ ജില്ലയില്‍ നടക്കുന്ന പുതിയ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്തു. ശുചിത്വ മിഷന്‍ ജില്ലയില്‍ നടപ്പാക്കുന്ന നൂതന പദ്ധതികള്‍ യോഗത്തില്‍ വിശദീകരിച്ചു. ചുരത്തിലെ ചരക്ക് വാഹനഗതാഗതം നിയന്ത്രിക്കാനും, ജനവാസ കേന്ദ്രങ്ങളിലെ വന്യമൃഗശല്യം നിയന്ത്രിക്കാനും നടപടിയുണ്ടാകണമെന്നും രാഹുല്‍ എം.പി യുടെ പ്രതിനിധി കെ.എല്‍.പൗലോസ് ജില്ലാ വികസനത്തില്‍ ആവശ്യപ്പെട്ടു. തോട്ടം ഭൂമി തരം മാറ്റല്‍ പോലുള്ള പ്രവണതകള്‍ക്കെതിരെ റവന്യൂ വകുപ്പ് അന്വേഷണം നടത്തണമെന്നും ഉദ്യോഗസ്ഥ തലത്തില്‍ ഇതിന് കൂട്ട് നില്ക്കുന്നുണ്ടോ എന്ന് പരിശോധിക്കണമെന്നും , വരള്‍ച്ചാ ലഘൂകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരയ്ക്കാര്‍ ആവശ്യപ്പെട്ടു. വിരമിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് ജില്ലാ വികസന സമിതിയോഗം യാത്രയയപ്പ് നല്‍കി.

ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുല്ല അധ്യക്ഷത വഹിച്ചു. സി കെ ശശീന്ദ്രന്‍ എംഎല്‍എ, രാഹുല്‍ ഗാന്ധി എംപിയുടെ പ്രതിനിധി കെ എല്‍ പൗലോസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരയ്ക്കാര്‍, അസിസ്റ്റന്റ് കലക്ടര്‍ ഡോ.ബല്‍പ്രീത് സിങ്, ജില്ലാ പ്ലാനിങ്ങ് ഓഫിസര്‍ ഇന്‍ ചാര്‍ജ്ജ് സുഭദ്രനായര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Tags:    

Similar News