മാനന്തവാടിയില്‍ കാറിന് തീപിടിച്ച് ഒരാള്‍ മരിച്ചു; പൊള്ളലേറ്റ ഭാര്യയും കുഞ്ഞും ചികില്‍സയില്‍

Update: 2026-02-06 05:17 GMT

വയനാട്: വയനാട്ടില്‍ കാറിന് തീപിടിച്ച് ഒരാള്‍ മരിച്ചു, കണ്ണൂര്‍ ഇരിട്ടി വള്ളിത്തോട് സ്വദേശി, കര്‍ണാടക കുട്ടയില്‍ ദീര്‍ഘകാലമായി വ്യാപാരം നടത്തുന്ന സജീര്‍( 44) ആണ് മരിച്ചത്. പൊള്ളലേറ്റ ഇയാളുടെ ഭാര്യയും ഒരു കുഞ്ഞും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സയിലാണ്. വ്യാഴാഴ്ച രാത്രി 10.30 ഓടെ മാനന്തവാടി-തലശേരി റൂട്ടില്‍ എരുമത്തെരുവിലായിരുന്നു സംഭവം.

സജീര്‍ കാറിനുള്ളില്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നുവെന്നാണ് വിവരം. സജീറും ഭാര്യ നജ്മുന്നിസയും മക്കളായ നിബ്രാന്‍(14). നിസാന്‍(9), ആയിഷ(2) എന്നിവരുമാണ് കാറിലുണ്ടായിരുന്നത്. നജ്മുന്നിസയ്ക്ക് 50 ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ട്. ആയിഷയ്ക്കും പൊള്ളലേറ്റു. ഇവരെ വയനാട് ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എരുമത്തെരുവിലെ ഒരു വീട്ടിലേക്ക് ഇടിച്ചുകയറ്റി കാര്‍ കത്തുകയായിരുന്നുവെന്നാണ് പ്രദേശവാസി നല്‍കുന്ന വിവരം. പെട്രോള്‍ നിറച്ച രണ്ട് കാനുകള്‍ വണ്ടിയിലുണ്ടായിരുന്നതായും സംശയമുണ്ട്. നാട്ടുകാരാണ് ഫയര്‍ഫോഴ്‌സിനെ വിവരം അറിയിച്ചത്. ഇവരെത്തിയാണ് സജീറിനെയും ഭാര്യയെയും പുറത്തിറക്കിയത്.സജീറിനെ രക്ഷിക്കാനായില്ല. അതിനിടെ കുട്ടികളെ നാട്ടുകാര്‍ രക്ഷിച്ചു. കുട്ടയില്‍ ബേക്കറി നടത്തുന്നയാളാണ് സജീര്‍. സാമ്പത്തിക പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് പറയുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്.