വയനാട് ജില്ലയില്‍നിന്നു വ്യാജ ദിനേശ് ബീഡി ശേഖരം പിടികൂടി

Update: 2021-01-18 16:26 GMT

കല്‍പ്പറ്റ: വയനാട് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ വന്‍തോതില്‍ വ്യാജ ദിനേശ് ബീഡി വില്‍പ്പന നടക്കുന്നതായി പരാതി. അമ്പലവയല്‍, ചുള്ളിയോട് എന്നിവിടങ്ങളിലെ രണ്ടു കടകളില്‍നിന്നായി 40000 രൂപയോളം വിലവരുന്ന വ്യാജബീഡി പോലിസ് സഹായത്തോടെ പിടിച്ചെടുത്തു. ലക്ഷക്കണക്കിനു രൂപയുടെ വ്യാജബീഡികളാണ് ജില്ലയുടെ പല ഭാഗങ്ങളിലും വിറ്റഴിക്കപ്പെടുന്നതെന്ന് ദിനേശ് ബീഡി അധികൃതര്‍ പറഞ്ഞു. ഇതിനായി വന്‍ശൃംഖല തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. കേരള ദിനേശ് ബീഡിയുടെ വില്‍പ്പനയില്‍ കുറവ് വന്നതിനെ തുടര്‍ന്ന് സംഘം ചുമതലപ്പെടുത്തിയ പ്രത്യേക സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് വ്യാജബീഡി വില്‍പ്പന ശ്രദ്ധയില്‍പ്പെട്ടത്. അമ്പലവയലിലെ ചോയ്‌സ് ട്രേഡേഴ്‌സ് എന്ന ഹോള്‍സെയില്‍ കടയില്‍നിന്നാണ് പോലിസ് സഹായത്തോടെ ആദ്യം വ്യാജ ബീഡി ശേഖരം പിടികൂടിയത്.

    അമ്പലവയല്‍ സിഐ കെ എ എലിസബത്തിന്റെ നേതൃത്വത്തില്‍ നടത്തിയ കട പരിശോധനയില്‍ എസ് ഐ കെ എ ഷാജഹാന്‍, എഎസ്‌ഐ ടി ജി ബാബു, ദിനേശ് ബീഡി കേന്ദ്ര സംഘം ഡയറക്ടര്‍ വി ബാലന്‍, മാര്‍ക്കറ്റിങ് മാനേജര്‍ എം സന്തോഷ് കുമാര്‍, ഫോര്‍മാന്‍ എ കെ മോഹനന്‍, അസി. സെയില്‍സ് ഓഫിസര്‍ ഒ പ്രസീതന്‍, വിതരണക്കാരായ മൈത്രി ഏജന്‍സി ഉടമ ഫുഹാസ് എന്നിവരുമുണ്ടായി. പിന്നീട് ചുള്ളിവയലിലെ കെ എം സ്‌റ്റേഷനറി എന്ന കടയില്‍നിന്നു 20000ത്തോളം രൂപയുടെ വ്യാജബീഡി ശേഖരം പിടിച്ചെടുത്തു. വ്യാജ ബീഡി വില്‍പ്പന സര്‍ക്കാരിന് വന്‍ നികുതി നഷ്ടമുണ്ടാക്കുന്നതിനു പുറമെ ദിനേശ് ബീഡിയെ ആശ്രയിച്ച് കഴിയുന്ന ആയിരക്കണക്കിന് തൊഴിലാളികളെ വഴിയാധാരമാക്കുകയുമാണ്. പരിശോധന സംസ്ഥാനം മുഴുവന്‍ വ്യാപിപ്പിക്കുമെന്ന് ചെയര്‍മാന്‍ എം കെ ദിനേശ് ബാബുവും സെക്രട്ടറി കെ പ്രഭാകരനും അറിയിച്ചു.

Fake Dinesh beedi seized from Wayanad district




Tags:    

Similar News