കാണാതായ പെട്രോള്‍ പമ്പ് ഉടമ മരിച്ചനിലയില്‍

ഇന്നു രാവിലെ ഗുരുവായൂരിലെ മമ്മിയൂര്‍ ലിറ്റില്‍ ഫ്‌ലവര്‍ കോളജിനു മുന്‍വശത്താണ് മനോഹരന്റെ മൃതദേഹം കണ്ടെത്തിയത്. കൈകള്‍ കൂട്ടിക്കെട്ടിയ നിലയിലായിരുന്നു മൃതദേഹം.

Update: 2019-10-15 07:10 GMT

തൃശൂര്‍: കയ്പമംഗലത്തുനിന്നു കാണാതായ പെട്രോള്‍ പമ്പ് ഉടമയെ മരിച്ചനിലയില്‍ കണ്ടെത്തി. ഇന്നു രാവിലെ ഗുരുവായൂരിലെ മമ്മിയൂര്‍ ലിറ്റില്‍ ഫ്‌ലവര്‍ കോളജിനു മുന്‍വശത്താണ് മനോഹരന്റെ മൃതദേഹം കണ്ടെത്തിയത്. കൈകള്‍ കൂട്ടിക്കെട്ടിയ നിലയിലായിരുന്നു മൃതദേഹം. കൊലപാതകമെന്നാണ് പോലിസിന്റെ നിഗമനം. അജ്ഞാത മൃതദേഹമെന്ന രീതിയിലായിരുന്നു ആദ്യം വാര്‍ത്തകള്‍ പ്രചരിച്ചത്. പിന്നീട് ഗുരുവായൂര്‍ പൊലിസ് നടത്തിയ അന്വേഷണത്തില്‍ കയ്പമംഗലം സ്വദേശി മനോഹറിന്റെ മൃതദേഹമെന്ന് സ്ഥിരീകരിച്ചു.

ഇന്നലെ രാത്രിയാണ് പെട്രോള്‍ പമ്പില്‍നിന്നു കാറില്‍ വീട്ടിലേക്ക് മടങ്ങിയ മനോഹരനെ കാണാതാവുന്നത്. സമയം ഏറെകഴിഞ്ഞിട്ടും മനോഹര്‍ വീട്ടിലെത്താത്തതിനെ തുടര്‍ന്ന് മകള്‍ അച്ഛനെ ഫോണിലേക്ക് വിളിച്ചു. ഫോണ്‍ എടുത്തയാള്‍ അച്ഛന്‍ ഉറങ്ങുകയാണെന്നു പറഞ്ഞ് കട്ട് ചെയ്തു. പിന്നീട് വിളിച്ചെങ്കിലും ഫോണ്‍ സ്വിച്ച് ഓഫായി. ഉടന്‍ തന്നെ മകള്‍ പോലിസില്‍ വിവരമറിയിക്കുകയായിരുന്നു.

മനോഹര്‍ പെട്രോള്‍ പമ്പില്‍ നിന്ന് പുറത്തേക്ക് ഇറങ്ങുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പോലിസിന് ലഭിച്ചിട്ടുണ്ട്. അതേസമയം, മനോഹരന്‍ കാറില്‍ കടന്നുപോയ വഴികളിലെ സിസിടിവി ദൃശ്യങ്ങള്‍ പോലിസ് ശേഖരിച്ചുവരികയാണ്. മനോഹറിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയശേഷം വഴിയില്‍ ഉപേക്ഷിക്കുകയായിരുന്നെന്നാണ് പോലിസിന്റെ പ്രാഥമിക നിഗമനം.


Tags:    

Similar News