കോടികള്‍ ചെലവഴിച്ച് നിര്‍മിച്ച കുന്നംകുളം ബസ് സ്റ്റാന്റ് ചോര്‍ന്നൊലിക്കുന്ന അവസ്ഥയില്‍

Update: 2021-09-12 11:16 GMT

തൃശൂര്‍: കോടികള്‍ ചെലവഴിച്ച് നിര്‍മിച്ച കുന്നംകുളം ബസ് സ്റ്റാന്റ് ചോര്‍ന്നൊലിക്കുന്ന അവസ്ഥയില്‍. കഴിഞ്ഞവര്‍ഷം തങ്ങളുടെ ഭരണം അവസാനിക്കുന്നതിനു മുമ്പ് ഉദ്ഘാടനം ചെയ്യണമെന്ന ആവശ്യാര്‍ഥം ധൃതിപിടിച്ച് കൃത്യമായും വൃത്തിയിലും പണി ചെയ്യാത്തതിന്റെ ഫലമായാണ് കുന്നംകുളം പുതിയ ബസ് സ്റ്റാന്‍ഡ് ചോര്‍ന്നൊലിക്കുന്ന അവസ്ഥയിലായത്. വികസനം ചൂണ്ടിക്കാണിച്ച് വീണ്ടും അധികാരത്തില്‍ വരുന്നതിന് വേണ്ടി ധൃതിപിടിച്ച് ഉദ്ഘാടനം ചെയ്തതിന്റെ അനന്തര ഫലമാണ് ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതം.

അതിന്റെ ഉത്തരവാദികളായ അധികാരികള്‍ അറ്റകുറ്റപ്പണികളും ചോര്‍ച്ചയും തീര്‍ത്ത് ജനങ്ങള്‍ക്ക് കൃത്യമായും ഉപകാരപ്രദവുമാവുന്ന രീതിയില്‍ ബസ് സ്റ്റാന്റ് വിട്ടുനല്‍കണമെന്ന് എസ്ഡിപിഐ ജില്ലാ ഭാരവാഹികള്‍ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം പ്രതിഷേധങ്ങള്‍ നടത്തുമെന്നും ഇതുസംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് എന്തെങ്കിലും അപകടം സംഭവിച്ചാല്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്തം നഗരസഭയ്ക്കും ബന്ധപ്പെട്ട അധികാരികള്‍ക്കുമായിരിക്കുമെന്നും ഭാരവാഹികള്‍ മുന്നറിയിപ്പ് നല്‍കി.

എസ്ഡിപിഐ ജില്ലാ സെക്രട്ടറി റാഫി താഴത്തേതില്‍, കുന്നംകുളം മണ്ഡലം കമ്മിറ്റി പ്രസിഡന്റ് എ എം തൗഫീക്ക്, സെക്രട്ടറി ആഷിക് മാനംകണ്ടം, ചൊവ്വന്നൂര്‍ പഞ്ചായത്ത് ആറാം വാര്‍ഡ് മെംബര്‍ കെ എം ഷഹീദ് എന്നിവര്‍ സ്റ്റാന്റ് സന്ദര്‍ശിക്കുകയും ദുരവസ്ഥ നേരില്‍കണ്ട് ബോധ്യപ്പെടുകയും ചെയ്തു.

Tags:    

Similar News