റഷ്യന്‍ കൂലി പട്ടാളത്തിലേക്കുള്ള മനുഷ്യകടത്ത്; മൂന്നുപേര്‍ അറസ്റ്റില്‍

Update: 2025-01-21 16:02 GMT

തൃശൂര്‍: റഷ്യന്‍ ആര്‍മിയില്‍ എത്തിപ്പെട്ട മലയാളിയുടെ മരണവുമായി ബന്ധപെട്ട അന്വേഷണത്തില്‍ മൂന്ന് പേര്‍ അറസ്റ്റിലായി. റഷ്യന്‍ കൂലിപട്ടാളത്തിലേക്ക് ജോബ് റിക്രൂട്ട്‌മെന്റ് എന്ന പേരില്‍ മനുഷ്യകടത്തുനടത്തിയ 1). സിബി (26) പാടത്ത് വീട്, വേലൂര്‍ വെങ്ങിലശ്ശേരി ദേശം, വേലൂര്‍ വില്ലേജ്, തൃശ്ശൂര്‍ ജില്ല, 2). സന്ദീപ് തോമസ് (40) മഞ്ഞളി വീട്, മേക്കാട് ദേശം, കരിയാട് വില്ലേജ്, എറണാകുളം ജില്ല, 3). സുമേഷ്.സി.ആന്റണി (41) ചക്കാലക്കല്‍ വീട്, പാലക്കല്‍ ദേശം, പാലിശ്ശേരി വില്ലേജ്, തൃശ്ശൂര്‍ ജില്ല എന്നിവരെയാണ് തൃശ്ശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ആര്‍. ഇളങ്കോയുടെ നിര്‍ദ്ദേശ പ്രകാരം വടക്കാഞ്ചേരി പോലിസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ റിജിന്‍.എം.തോമസ്സ്, സീനിയര്‍ സിവില്‍ പോലിസ് ഓഫീസര്‍ സജീവന്‍,സഗുണ്‍, എന്നിവരടങ്ങിയ പോലിസ് സംഘം അറസ്റ്റ് ചെയ്തത്.

റഷ്യയിലെ മോസ്‌കോയില്‍ ഇലക്ട്രീഷ്യന്‍ ജോലി ഒഴിവുണ്ടെന്നും, കൂടുതല്‍ ശമ്പളം ലഭിക്കുമെന്നും നല്ല ജോലി ആണെന്നും പറഞ്ഞ് വിശ്വസിപ്പിക്കുകയും, വിസ ശരിയാക്കിതരാമെന്നും പറഞ്ഞ് ജെയിന്‍ കുര്യന്‍, ബിനില്‍, ബാബു എന്നിവരില്‍ നിന്നും പണം വാങ്ങി ഇലക്ട്രീഷ്യന്‍ ജോലി നല്‍കാതെ റഷ്യയുടെ മിലിറ്ററി ക്യാംപില്‍ എത്തിച്ച് റഷ്യ-യുക്രൈന്‍ യുദ്ധത്തിലേക്കുള്ള പട്ടാളത്തിലേക്ക് മനുഷ്യകടത്ത് നടത്തുകയായിരുന്നു പ്രതികള്‍ ചെയ്തത്.

റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ട ബിനില്‍ ബാബുവിന്റെ ഭാര്യയുടേയും പരിക്ക് പറ്റി റഷ്യയില്‍ ചികിത്സയില്‍ തുടരുന്ന ജെയിന്‍ കുര്യന്‍ന്റെ അച്ഛന്‍േറയും പരാതിയിന്‍മേലാണ് വടക്കാഞ്ചേരി പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.