ഓടയിൽ മാലിന്യം തള്ളുന്നത് വെള്ളക്കെട്ടിന് പ്രധാന കാരണം: ജില്ലാ കലക്ടർ

മാലിന്യം തള്ളുന്നവർക്കെതിരെ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളെടുക്കുമെന്ന് അദ്ദേഹം അറിയിച്ചു.

Update: 2020-05-22 10:00 GMT

തിരുവനന്തപുരം: നഗരത്തിലെ അട്ടക്കുളങ്ങര, കരിമഠം കോളനി, ചാല എന്നിവിടങ്ങളിൽ വെള്ളം കയറിയ മേഖലകൾ ജില്ലാ കലക്ടർ കെ ഗോപാലകൃഷ്ണൻ സന്ദർശിച്ചു. വെള്ളക്കെട്ടിന് പ്രധാന കാരണം ഇറച്ചി മാലിന്യങ്ങൾ അടക്കമുള്ളവ ഓടകളിലും മറ്റും തള്ളുന്നതാണ്. മാലിന്യം തള്ളുന്നവർക്കെതിരെ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളെടുക്കുമെന്ന് അദ്ദേഹം അറിയിച്ചു.

അതേസമയം, മലയോര മേഖലകളിൽ സ്ഥിതി നിയന്ത്രണ വിധേയമാണെന്നും അരുവിക്കര ഡാം ഷട്ടർ തുറന്നപ്പോൾ ജലസേചന വകുപ്പ് പ്രദേശവാസികൾക്ക് അറിയിപ്പ് നൽകിയിരുന്നതായും കലക്ടർ വ്യക്തമാക്കി. ഇതു സംബന്ധിച്ച് അറിയിപ്പ് ലഭിച്ചില്ലെന്ന പ്രദേശവാസികളുടെ പരാതി പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നഗരത്തിനുള്ളിൽ എസ്എസ് കോവിൽ റോഡ്, മണികണ്ഠേശ്വരം, ബൈപ്പാസ് തുടങ്ങിയ ഇടങ്ങളിൽ വെള്ളം കയറിയിട്ടുണ്ട്. മഴ തോർന്നിട്ടുണ്ടെങ്കിലും വെള്ളം വറ്റാത്ത സാഹചര്യമാണ്. നഗരത്തിൽ രാവിലെയോടെ മഴയ്ക്ക് ശമനമുണ്ടായെങ്കിലും മലയോര മേഖലകളിലും ഗ്രാമപ്രദേശങ്ങളിലും മഴ ഇപ്പോഴും തുടരുകയാണ്.

കോവളത്ത് വെങ്ങാനൂർ ഭാഗത്തും നെടുമങ്ങാടും വലിയ തോതിൽ കൃഷി നാശവും സംഭവിച്ചിട്ടുണ്ട്. മണികണ്ഠേശ്വരം പോലെയുള്ള സ്ഥലങ്ങളിൽ ആറിൽ നിന്നുള്ള വെള്ളം പരിസരത്തുള്ള ഇരുപത്തിയഞ്ചോളം വീടുകളിലും കയറിയിട്ടുണ്ട്.

Similar News