ആർഎസ്എസ് കൈയേറിയ പത്മനാഭസ്വാമി ക്ഷേത്രവസ്തു തിരികെയേൽപ്പിക്കണം: ഡിസിസി

തഹസിൽദാറുടെ റിപ്പോർട്ടിൻ പ്രകാരം ഈ ഭൂമി മുഞ്ചിറ മഠത്തിന്റെതാണ്. കെട്ടിടത്തിന്റെ രേഖകൾ, വൈദ്യുതി കണക്ഷൻ എന്നിവ പത്മനാഭസ്വാമി ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസറുടെ പേരിലാണ്.

Update: 2019-09-15 14:19 GMT

തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രവസ്തു കൈയ്യേറിയ ആർ.എസ്.എസ് നടപടി പ്രതിഷേധാർഹമാണന്നും വസ്തു യഥാർത്ഥ അവകാശികൾക്ക് കൈമാറണമെന്നും തിരുവനന്തപുരം ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ പറഞ്ഞു.

കോട്ടയ്ക്കകത്ത് അനന്തശായി ബാലസദനമായി പ്രവർത്തിക്കുന്ന കെട്ടിടം പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഭൂമി മുഞ്ചിറ മഠത്തിന്റെ പേരിലാണ്. ഇത് ആർഎസ്എസിൽ നിന്ന് തിരികെ ലഭിക്കണമെന്നാവശ്യപ്പെട്ട് നിരാഹാര സമരം നടത്തുന്ന പുഷ്പാഞ്ജലി സ്വാമിയാരെ സന്ദർശിച്ച് സംസാരിക്കുകയായിരുന്നു നെയ്യാറ്റിൻകര സനൽ.

തഹസിൽദാറുടെ റിപ്പോർട്ടിൻ പ്രകാരം ഈ ഭൂമി മുഞ്ചിറ മഠത്തിന്റെതാണ്. കെട്ടിടത്തിന്റെ രേഖകൾ, വൈദ്യുതി കണക്ഷൻ എന്നിവ പത്മനാഭസ്വാമി ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസറുടെ പേരിലാണ്. ക്ഷേത്രത്തിന്റെ ആവശ്യത്തിനായി രാജഭരണ കാലത്ത് നൽകിയ ശ്രീ പണ്ടാരം വക ഭൂമിയാണെന്ന് തഹസിൽദാറുടെ റിപ്പോർട്ടുണ്ട്. ക്ഷേത്രത്തിലെ ചടങ്ങുകളിൽ പ്രധാന പങ്കുവഹിക്കുന്ന മുഞ്ചിറ മഠത്തിലെ പുഷ്പാഞ്ജലി സ്വാമിയാർക്ക് താമസിക്കാനും പൂജകൾ നടത്താനും നൽകിയ കെട്ടിടം സ്വാമിയാർക്ക് തിരികെ നൽകാൻ ആർ.എസ്.എസ് തയ്യാറാകണം. അല്ലാത്തപക്ഷം സർക്കാർ ഇടപെടണമെന്ന് സനൽ ആവശ്യപ്പെട്ടു.

സമാധാനപരമായി സമരം ചെയ്ത സ്വാമിയുടെ സമരപന്തൽ പൊളിച്ച നടപടി അങ്ങേയറ്റം ഹീനമാണ്. സമരത്തിന് പിന്തുണ നൽകുന്നതായി നെയ്യാറ്റിൻകര സനൽ പറഞ്ഞു .

Tags:    

Similar News