സ്റ്റാന്‍ സ്വാമിയുടേത് മരണമല്ല, ഭരണകൂട കൊലപാതകമാണ്: ഹമീദ് വാണിയമ്പലം

Update: 2021-07-06 11:42 GMT

തിരുവനന്തപുരം: ഫാദര്‍ സ്റ്റാന്‍ സ്വാമിയുടെ മരണം ഭരണകൂടത്തിന്റെ ആസൂത്രിതമായ ഇടപെടലുകള്‍ കൊണ്ട് സംഭവിച്ച കൊലപാതമാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം. ഇന്ത്യന്‍ നീതി വ്യവസ്ഥയുടെ രക്തസാക്ഷിയായ അദ്ദേഹത്തെ പോലിസും എന്‍ഐഎയും ചേര്‍ന്ന് കെട്ടിച്ചമച്ച കഥകള്‍ ഉപയോഗിച്ച് ജയിലില്‍ അടയ്ക്കുകയായിരുന്നു. യുഎപിഎ പോലുള്ള ഭീകരനിയമങ്ങള്‍ ചാര്‍ത്തി ജയിലില്‍ മനുഷ്യത്വരഹിതമായ പീഡനമുറകള്‍ക്കാണ് അദ്ദേഹത്തെ വിധേയമാക്കിയത്.

പ്രാഥമിക ആവശ്യങ്ങള്‍ പോലും നിര്‍വഹിക്കാന്‍ അനുവദിക്കാതെയും ഭക്ഷണം നിഷേധിച്ചുമാണ് ഭരണകൂടം അദ്ദേഹത്തോട് പ്രതികാര നടപടികള്‍ സ്വീകരിച്ചത്. അദ്ദേഹത്തിനെതിരേ നടക്കുന്ന ക്രൂരതകളെ മനസ്സിലാക്കിയിട്ടും കോടതി ജാമ്യം നിഷേധിക്കുകയാണുണ്ടായത്. സ്റ്റാന്‍ സ്വാമിയോട് ഭരണകൂടം കാണിച്ച ക്രൂരതകളെ ഓര്‍ത്ത് രാജ്യം ഒന്നടങ്കം ലജ്ജിക്കേണ്ട സന്ദര്‍ഭമാണിത്. രാജ്യത്തെ ആദിവാസികളുടെ അവകാശങ്ങള്‍ക്കു വേണ്ടിയും നീതിക്കുവേണ്ടിയും ജീവിതം സമ്പൂര്‍ണമായി സമര്‍പ്പിച്ച പൊതുപ്രവര്‍ത്തകനായിരുന്നു അദ്ദേഹം.

ഭരണകൂട ഭീകരതയും മനുഷ്യാവകാശ ലംഘനങ്ങളും സംഘ്പരിപാര്‍ രാജ്യത്ത് ഇനിയും തുടര്‍ന്നുകൊണ്ടിരിക്കുമെന്ന യാഥാര്‍ത്ഥ്യമാണ് സ്റ്റാന്‍ സ്വാമിയുടെ കൊലപാതകത്തിലൂടെ മനസ്സിലാക്കേണ്ടത്. മതനിരപേക്ഷതയിലും ജനാധിപത്യത്തിലും വിശ്വസിക്കുന്ന എല്ലാവരും ഒറ്റക്കെട്ടായി പോരാടേണ്ട സന്ദര്‍ഭമാണിതെന്ന് അദ്ദേഹം പറഞ്ഞു.

Tags:    

Similar News