ആര്‍എസ്എസ് കേന്ദ്രങ്ങളിലെ ആയുധശേഖരം: എന്‍ഐഎ അന്വേഷിക്കണമെന്ന് എസ്ഡിപിഐ

. ആര്‍എസ്എസിന്റെ നെടുമങ്ങാട് കാര്യാലയത്തില്‍ നിന്നും ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള മലയിന്‍കീഴ് വിദ്യാനികേതന്‍ സ്‌കൂളില്‍ നിന്നുമാണ് ആയുധങ്ങളും ബോംബും കണ്ടെടുത്തത്.

Update: 2019-01-10 15:06 GMT

തിരുവനന്തപുരം: ജില്ലയിലെ ആര്‍എസ്എസ് കേന്ദ്രങ്ങളില്‍ നിന്നും വന്‍ ആയുധശേഖരം കണ്ടെടുത്ത സംഭവത്തില്‍ സംസ്ഥാന സര്‍ക്കാര്‍ എന്‍ഐഎ അന്വേഷണം ആവശ്യപ്പെടണമെന്ന് എസ്ഡിപിഐ തിരുവനന്തപുരം ജില്ലാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. ആര്‍എസ്എസിന്റെ നെടുമങ്ങാട് കാര്യാലയത്തില്‍ നിന്നും ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള മലയിന്‍കീഴ് വിദ്യാനികേതന്‍ സ്‌കൂളില്‍ നിന്നുമാണ് ആയുധങ്ങളും ബോംബും കണ്ടെടുത്തത്. ആയുധശേഖരം ജില്ലയെ കലാപ ഭൂമിയാക്കാനുള്ള ആര്‍എസ്എസ് ശ്രമത്തിന്റെ ഭാഗമാണെന്നും യോഗം വിലയിരുത്തി.

പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് മുമ്പ് കേരളത്തിലുടനീളം കലാപമുണ്ടാക്കാന്‍ സംഘപരിവാര്‍ സംഘടനകള്‍ ശ്രമിക്കുന്നുവെന്ന ഇന്റലിജന്‍സ് റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലയിലെ മുഴുവന്‍ ആര്‍എസ്എസ് കേന്ദ്രങ്ങളും കാര്യാലയങ്ങളും റെയ്ഡ് ചെയ്യണമെന്നും സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. ആര്‍എസ്എസിന്റെ ഭീഷണിക്ക് കീഴ്പ്പെട്ട് നാമമാത്രമായ കേസുകള്‍ മാത്രമെടുത്ത് പ്രതികളെ രക്ഷിക്കാനാണ് പോലിസും സര്‍ക്കാരും ശ്രമിക്കുന്നതെങ്കില്‍ ജനകീയ പ്രക്ഷോഭത്തിനും ജനകീയ റെയ്ഡുകള്‍ക്കും എസ്ഡിപിഐ നേതൃത്വം നല്‍കും. യോഗത്തില്‍ ജില്ലാ പ്രസിഡന്റ് സിയാദ് കണ്ടല അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അഷ്റഫ് പ്രാവച്ചമ്പലം, സെക്രട്ടേറിയറ്റ് അംഗങ്ങളായ ഇബ്രാഹിം മൗലവി, ഷിഹാബുദ്ദീന്‍ മന്നാനി, ഷബീര്‍ ആസാദ് സംസാരിച്ചു.

അതേസമയം, ആയുധശേഖരം നടത്തി അക്രമം അഴിച്ചുവിടുന്ന ആര്‍എസ്എസ് ക്രിമിനലുകളുടെ തുറങ്കിലടച്ച് പ്രദേശത്ത് സമാധാനം നിലനിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് എസ്ഡിപിഐ നെടുമങ്ങാട് മുന്‍സിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. ജില്ലാ കമ്മിറ്റിയംഗം സിയാദ് തൊളിക്കോട് യോഗം ഉദ്ഘാടനം ചെയ്തു. നേതാക്കളായ അഷ്‌കര്‍ തൊളിക്കോട്, നാസര്‍, റാഫി ഇലവുങ്കല്‍ സംസാരിച്ചു.




Tags:    

Similar News