ട്രാൻസ്‌ജെൻഡറിനും സഹോദരനും നേരെ സംഘപരിവാർ ആക്രമണം

ശ്രീകാര്യത്ത് താമസിക്കുന്ന അരുൺ അരുണിമയ്ക്കും സഹോദരൻ ശ്യാം സ്റ്റീഫനുമാണ് ക്രൂരമായി മർദ്ദനമേറ്റത്.

Update: 2019-04-11 17:18 GMT

തിരുവനന്തപുരം: ശ്രീകാര്യത്ത് ട്രാൻസ്‌ജെൻഡറിനും സഹോദരനും നേരെ സംഘപരിവാർ ആക്രമണം. ശ്രീകാര്യം ഇടവക്കോട്‌ ദേവീപുരം താമസിക്കുന്ന അരുൺ അരുണിമയ്ക്കും സഹോദരൻ ശ്യാം സ്റ്റീഫനുമാണ് ക്രൂരമായ മർദ്ദനമേറ്റത്. ഇന്ന് വൈകീട്ട് 6.20ന് അരുണിമയുടെ സഹോദരിയുടെ വിവാഹവുമായി ബന്ധപ്പെട്ട പെണ്ണുകാണൽ നടക്കുന്ന സമയത്ത് ചടങ്ങിനെത്തിയ മറ്റൊരു ട്രാൻസ്‌ജെൻഡറി നെ ആക്ഷേപിച്ചും തെറിപറഞ്ഞും നാല് സംഘപരിവാർ പ്രവർത്തകർ അരുണിമയുടെ വീട്ടിൽ കയറി ആക്രമിച്ചുവെന്നാണ് പരാതി.

ശ്യാമിന് തലക്കും മുഖത്തും സാരമായി പരിക്കേറ്റു.  ഇടിവള കൊണ്ടും കടാരയുടെ പിൻഭാഗം വച്ചും മർദിക്കുകയും തുടർന്ന് തലപിടിച്ച് മതിലിൽ രക്തം വരുന്നവരെ ഇടിക്കുകയും ചെയ്തതായി അരുണിമ പറയുന്നു. അരുണിമയുടെ മുഖത്തും വയറിനും മർദ്ദനമേറ്റു. ആയുധങ്ങളുമായാണ് അക്രമികൾ എത്തിയത്.

ട്രാൻസ്‌ജെൻഡർ ആയതിനാലാണ് തനിക്കും സഹോദരനും മർദ്ദനം ഏൽക്കേണ്ടി വന്നതെന്നും അരുണിമ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ശ്രീകാര്യം പോലിസ് സ്ഥലത്തെത്തി മൊഴിയെടുത്തു. അരുണിമയും ശ്യാമും മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലാണ്. കേസ് കൊടുത്താൽ കൊന്നുകളയുമെന്ന് ഭീഷണിയുണ്ടെന്നും ഇവർ പറയുന്നു.

Tags:    

Similar News