ഗോഡ്‌സേയുടെ പ്രേതങ്ങള്‍ ഉറഞ്ഞു തുള്ളുന്നു: മന്ത്രി എം എം മണി

കെഎംവൈഎഫ് സംസ്ഥാന സമിതി തിരുവനന്തപുരം ഗാന്ധി പാര്‍ക്കില്‍ 'മഹാത്മജിയുടെ ഘാതകര്‍ മാനവതയുടെ ഘാതകര്‍ എന്ന പ്രമേയത്തില്‍ സംഘടിപ്പിച്ച ജാഗ്രതാ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Update: 2019-02-07 15:26 GMT

തിരുവനന്തപുരം: മഹാത്മജിയെ വെടിവച്ചു കൊന്ന നാഥുറാം ഗോഡ്‌സേയുടെ പ്രേതങ്ങള്‍ രാജ്യത്ത് ഉറഞ്ഞു തുള്ളുകയാണന്ന് വൈദ്യതി വകുപ്പ് മന്ത്രി എം എം മണി. കെഎംവൈഎഫ് സംസ്ഥാന സമിതി തിരുവനന്തപുരം ഗാന്ധി പാര്‍ക്കില്‍ 'മഹാത്മജിയുടെ ഘാതകര്‍ മാനവതയുടെ ഘാതകര്‍ എന്ന പ്രമേയത്തില്‍ സംഘടിപ്പിച്ച ജാഗ്രതാ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗാന്ധിജിയുടെ ഓര്‍മ പോലും ഭയക്കുന്നവരാണ് അദ്ദേഹത്തെ പ്രതീകാത്മകമായി വീണ്ടും കൊല ചെയ്തു കൊണ്ടിരിക്കുന്നത്. ബ്രിട്ടീഷുകാര്‍ക്ക് വിടുപണി ചെയ്യുകയും സ്വാതന്ത്ര്യ സമരത്തെ ഒറ്റു കൊടുക്കുകയും ചെയ്തവരാണ് ഗാന്ധി വധം ആഘോഷിക്കാനും വീണ്ടും ഗാന്ധിയെ അപമാനിക്കാനും ശ്രമിക്കുന്നത്.

ദേശീയ സമരത്തില്‍ ഗാന്ധിജിയോളം പങ്കു വഹിച്ച മറ്റൊരു നേതാവുമില്ലാത്തതിനാലാണ് മതവും രാഷ്ട്രീയവും മറന്ന് ഇന്ത്യന്‍ ജനത മുഴുവന്‍ അദ്ദേഹത്തെ ആദരിക്കുന്നത്. എന്നിട്ടും ഗാന്ധിജിയുടെ ചിത്രത്തില്‍ നിറയൊഴിച്ച ഹിന്ദുമഹാസഭ നേതാക്കള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാനോ അപലപിക്കാനോ പ്രധാനമന്ത്രി നരേന്ദ്ര മോദി തയ്യാറാകാത്തത് അപലനീയമാണന്നും മന്ത്രി പറഞ്ഞു. രാജ്യം ഭരിക്കുന്നവര്‍ ഭരണഘടനയുടെ കടക്കല്‍ കത്തിവയ്ക്കാന്‍ ശ്രമിക്കുകയാണെന്ന് മുഖ്യ പ്രഭാഷണം നടത്തിയ കെ മുരളീധരന്‍ എംഎല്‍എ പറഞ്ഞു. രാജ്യത്തിന്റെ ബഹുസ്വരതക്ക് വേണ്ടി നിലകൊണ്ട ഗാന്ധിജിയെ വധിച്ചവര്‍ സമൂഹത്തിന്റെ മുഴുവന്‍ ശത്രുക്കളാണന്നും മുരളീധരന്‍ പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് കെ എഫ് മുഹമ്മദ് അസ്‌ലം മൗലവി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കടക്കല്‍ ജുനൈദ് ആമുഖ പ്രഭാഷണം നടത്തി. കെ പി മുഹമ്മദ് തൗഫീഖ് മൗലവി, ഹസന്‍ ബസരി മൗലവി, ഇലവു പാലം ഷംസുദീന്‍ മന്നാനി, നൗഷാദ് മാങ്കാംകുഴി, കരമന മാഹീന്‍, എസ് ഇര്‍ഷാദ് മൗലവി, പാച്ചല്ലൂര്‍ അബ്ദു സലീം മൗലവി, അല്‍ അമീന്‍ റഹ്മാനി, മുണ്ടക്കയം ഹുസൈന്‍ മൗലവി, എ വൈ ഷിജു, സഫീര്‍ ഖാന്‍ മന്നാനി സംസാരിച്ചു. 

Tags:    

Similar News