ഭാര്യയെ മർദ്ദിച്ചശേഷം മകനെ വെട്ടിക്കൊല്ലാൻ ശ്രമം; പിതാവ് പിടിയിൽ

മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ലഹരിയിൽ ദിവസവും വീട്ടിലെത്തി ദേഹോപദ്രവം നടത്തുന്ന ടെറൻസ് കഴിഞ്ഞ ദിവസം രാത്രിയും മദ്യലഹരിയിൽ വീട്ടിലെത്തി ഭാര്യ മേരി ലൈലയെ ക്രൂരമായി മർദ്ദിച്ചു.

Update: 2019-11-26 12:36 GMT

കഴക്കൂട്ടം: ഭാര്യയെയും പ്രായപൂർത്തിയാകാത്ത മകനെയും ക്രൂരമായി മർദ്ദിച്ച ശേഷം മകനെ മാരകമായി വെട്ടിപരിക്കേല്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചയാൾ  കഠിനംകുളം പോലിസിന്റെ പിടിയിലായി. കഠിനംകുളം ചാന്നാങ്കര വെട്ടുതുറ സിംല ലാന്റിൽ ടെറൻസ് (53) ആണ് പിടിയിലായത്. മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ലഹരിയിൽ ദിവസവും വീട്ടിലെത്തി ദേഹോപദ്രവം നടത്തുന്ന ടെറൻസ് കഴിഞ്ഞ ദിവസം രാത്രിയും മദ്യലഹരിയിൽ വീട്ടിലെത്തി ഭാര്യ മേരി ലൈലയെ ക്രൂരമായി മർദ്ദിച്ചു. ഇത് തടയാനെത്തിയ 14 കാരനായ മകനെ ക്രൂരമായി മർദ്ദിച്ച് അവശനാക്കുകയും തുടർന്ന് മാരകമായി വെട്ടി പരിക്കേൽപ്പിക്കുകയും ചെയ്തു.

നിലവിളി കേട്ട് പരിസരവാസികൾ സംഭവസ്ഥലത്ത് എത്തിയെങ്കിലും ടെറൻസിന്റെ അക്രമണത്തെ തടയാൻ കഴിയാത്ത അവസ്ഥയായിരുന്നു. തുടർന്ന് സംഭവമറിഞ്ഞ കഠിനംകുളം പോലിസ് സ്ഥലത്തെത്തുമ്പോൾ മകൻ രക്തം വാർന്ന് അവശനിലയിലായിരുന്നു. പോലിസിനെ കണ്ട് പ്രതി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. പരിക്കേറ്റ അമ്മയെയും മകനെയും പോലിസ് ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കൾ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. തോളെല്ലിന് മാരകമായി പരിക്കേറ്റതിനാൽ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി.

Tags:    

Similar News