6 ദിവസത്തെ കൊവിഡ് ചികിത്സയ്ക്ക് 1,42,708 രൂപ: ജില്ലാ കലക്ടര്‍ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

Update: 2021-06-18 11:18 GMT

തിരുവനന്തപുരം: പോത്തന്‍കോടുള്ള സ്വകാര്യാശുപത്രി 6 ദിവസത്തെ കൊവിഡ് ചികിത്സക്ക് 1,42,708 രൂപ ഈടാക്കിയതിനെ കുറിച്ച് അന്വേഷിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. തിരുവനന്തപുരം ജില്ലാ കലക്ടര്‍ അന്വേഷണം നടത്തി നാലാഴ്ചയ്ക്കകം റിപോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു.

കേസ് ജൂലൈ 14ന് പരിഗണിക്കും. വട്ടിയൂര്‍ക്കാവിലെ സ്വകാര്യാശുപത്രിയിലാണ് കൊവിഡ് ബാധിതനെ ചികിത്സിച്ചിരുന്നത്. ശ്വാസംമുട്ട് കൂടിയപ്പോള്‍ ജില്ലാകലക്ടറേറ്റില്‍ നിന്നുമുള്ള നിര്‍ദ്ദേശപ്രകാരം പോത്തന്‍കോട്ടെ സ്വകാര്യാശുപത്രയിലേക്ക് മാറ്റി. 84000 രൂപ കൈയില്‍ നിന്നും അടച്ചു. ബാക്കി തുക ഇന്‍ഷ്വറന്‍സില്‍ നിന്നും ലഭിച്ചു. പിപിഇ കിറ്റിന് ഈടാക്കിയത് 33000 രൂപയാണ്. മരുന്നിന് 44,458 രൂപയും ഈടാക്കി. മണ്ണറക്കോണം സ്വദേശി ബിഎച്ച് ആനന്ദ് സമര്‍പ്പിച്ച പരാതിയിലാണ് നടപടി. ആനന്ദിന്റെ അച്ഛന്‍ ഭുവനേന്ദ്രനെയാണ് ചികിത്സിച്ചത്. ഹൈക്കോടതിയുടെയും സര്‍ക്കാരിന്റെയും നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച ആശുപത്രിക്കെതിരെ നടപടി വേണമെന്നാണ് ആവശ്യം.

Tags:    

Similar News