കൊവിഡ്: ജില്ലയില്‍ 10 പഞ്ചായത്തുകളില്‍ നിരോധനാജ്ഞ

Update: 2021-04-23 10:38 GMT

തിരുവനന്തപുരം: കൊവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജില്ലയിലെ 10 പഞ്ചായത്തുകളില്‍ സിആര്‍പിസി 144 പ്രകാരമുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായി ജില്ലാ കലക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ. അരുവിക്കര, അമ്പൂരി, കാരോട്, പെരുങ്കടവിള, കാട്ടാക്കട, അണ്ടൂര്‍ക്കോണം, കൊല്ലയില്‍, ഉഴമലയ്ക്കല്‍, കുന്നത്തുകാല്‍, ആര്യങ്കോട് എന്നീ പഞ്ചായത്തുകളിലാണു കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. ഈ പഞ്ചായത്തുകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25 ശതമാനത്തിനു മുകളിലെത്തിയ സാഹചര്യത്തിലാണു നടപടിയെന്നു കലക്ടര്‍ പറഞ്ഞു.

നിയന്ത്രണങ്ങള്‍ ശക്തമാക്കിയ പ്രദേശങ്ങളില്‍ പൊതുസ്ഥലങ്ങളില്‍ അഞ്ചു പേരില്‍ കൂടുതല്‍ കൂട്ടംകൂടാന്‍ പാടില്ല. ആരാധനാലയങ്ങളിലടക്കം ഇതു ബാധകമാണ്. വിവാഹങ്ങളിലും മറ്റു പൊതു ചടങ്ങുകളിലും 25 പേരില്‍ കൂടുതല്‍ പങ്കെടുക്കാന്‍ പാടില്ല. പലചരക്ക്, പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവ വില്‍ക്കുന്ന കടകള്‍, മെഡിക്കല്‍ സ്‌റ്റോറുകള്‍, പെട്രോള്‍ പമ്പുകള്‍ എന്നിവ ഒഴികെയുള്ള എല്ലാ വാണിജ്യ സ്ഥാപനങ്ങളും രാത്രി 7.30ന് അടയ്ക്കണം. ഹോട്ടലുകളില്‍ 7.30 വരെ ഇരുന്നു ഭക്ഷണം കഴിക്കാന്‍ അനുവദിക്കും. അതിനു ശേഷം ഒമ്പതു വരെ ടേക്ക് എവേ, പാഴ്‌സല്‍ സര്‍വീസുകളാകാം. തൊഴിലിടങ്ങളിലും ഉപജീവനവുമായി ബന്ധപ്പെട്ട മറ്റു കേന്ദ്രങ്ങളിലും കര്‍ശന കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം. വ്യാപാര സ്ഥാപനങ്ങളില്‍ കര്‍ശന പരിശോധനയുണ്ടാകും. കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചാല്‍ അത്തരം സ്ഥാപനങ്ങള്‍ രണ്ടു ദിവസമോ അതില്‍ കൂടുതല്‍ കാലയളവോ അടച്ചിടുമെന്നും കലക്ടര്‍ അറിയിച്ചു. നിയന്ത്രങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്ന സ്ഥലങ്ങളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20നു താഴെ എത്തുന്നതുവരെ അവ തുടരുമെന്നും കലക്ടര്‍ അറിയിച്ചു.

Tags: