ജൂനിയര്‍ അഭിഭാഷകരുടെ അധിക്ഷേപം; തിരുവനന്തപുരത്ത് അഭിഭാഷകന്‍ വീട്ടില്‍ മരിച്ചനിലയില്‍

Update: 2024-03-04 06:35 GMT

തിരുവനന്തപുരം: തലസ്ഥാനത്ത് അഭിഭാഷകനെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. വാമനപുരം സ്വദേശിയും ആറ്റിങ്ങല്‍ ബാറിലെ അഭിഭാഷകനുമായ വി എസ് അനിലിനെയാണ് തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെ വാമനപുരത്തെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.

അഭിഭാഷകരുടെ വാട്സാപ്പ് ഗ്രൂപ്പില്‍ ആത്മഹത്യാക്കുറിപ്പ് പോസ്റ്റ് ചെയ്ത ശേഷമായിരുന്നു അനിലിന്റെ മരണം. ഗ്രൂപ്പില്‍ കുറിപ്പ് കണ്ട സഹപ്രവര്‍ത്തകര്‍ ബന്ധുക്കളെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ടൂറിസം വകുപ്പില്‍നിന്ന് ഡെപ്യൂട്ടി ഡയറക്ടറായി വിരമിച്ചശേഷം അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുകയായിരുന്നു അനില്‍. വീട്ടില്‍ ഒറ്റയ്ക്കായിരുന്നു താമസം.

രണ്ട് ജൂനിയര്‍ അഭിഭാഷകരുടെ അധിക്ഷേപത്തില്‍ മനംനൊന്താണ് ആത്മഹത്യചെയ്യുന്നതെന്നാണ് അനിലിന്റെ കുറിപ്പില്‍ ആരോപിക്കുന്നത്.''ആദ്യമായും അവസാനമായുമാണ് ഞാന്‍ ഈ ഗ്രൂപ്പില്‍ കുറിക്കുന്നത്. ജീവിതം അവസാനിപ്പിക്കാന്‍ പോകുന്ന ഒരാളുടെ കുറിപ്പാണ്. (അവിടെയും പരാജയപ്പെടരുതേ എന്ന് പ്രാര്‍ത്ഥിക്കുന്നു ) മറ്റൊരാള്‍ക്കും ഈ അനുഭവം വരാതിരിക്കാനാണ് ഈ മെസ്സേജ്.എന്റെ പേര് അനില്‍ വി.എസ്. ജൂനിയര്‍ അഡ്വക്കേറ്റ് ആണ്. ഒരേ ഓഫീസിലെ രണ്ട് ജൂനിയര്‍ അഡ്വക്കേറ്റ്സിന്റെ ഹരാസ്മെന്റും അതുമൂലമുണ്ടായ അപമാനവും താങ്ങാതെ ഇവിടം വിടുകയാണ്. മിഡ്നൈറ്റില്‍ ഇവര്‍ ആള്‍ക്കാരെ കൂട്ടി എന്റെ വീട്ടില്‍വന്ന് അട്ടഹസിച്ചു. ജീവിതത്തില്‍ ഇതുവരെ ഇങ്ങനെയൊരു സിറ്റുവേഷന്‍ ഫെയ്സ് ചെയ്തിട്ടില്ല. എല്ലാവരുടെ മുന്നിലും അപമാനിക്കപ്പെട്ടു'', എന്നാണ് കുറിപ്പിലുള്ളത്. ഇതിനൊപ്പം രണ്ട് ജൂനിയര്‍ അഭിഭാഷകരുടെ പേരും കുറിപ്പില്‍ പരാമര്‍ശിക്കുന്നുണ്ട്. ഇവരുമായി അടുക്കുന്നവര്‍ ഒന്ന് ശ്രദ്ധിക്കുക. ഇനി ഒരാളുടെ ജീവനോ കുടുംബമോ ഇവര്‍ കാരണം നശിക്കരുത്. അതിനു വേണ്ടിയാണു ഇത് കുറിച്ചതെന്നും അനിലിന്റെ വാട്സാപ്പ് കുറിപ്പില്‍ പറയുന്നു.




Similar News