ഓട്ടോറിക്ഷാ തടഞ്ഞു വീട്ടമ്മയുടെ മുഖത്ത് സ്‌പ്രേ അടിച്ച് മോഷണശ്രമം

Update: 2019-04-20 16:16 GMT

ചെങ്ങന്നൂര്‍: രോഗിയുമായി വന്ന ഓട്ടോറിക്ഷാ തടഞ്ഞു നിര്‍ത്തി മുഖത്ത് സ്‌പ്രേ അടിച്ച് മോഷണശ്രമം. ഡ്രൈവറുടെ സമയോചിതമായ ഇടപെടലിലൂടെ അമ്മയും മകളും രക്ഷപെട്ടു. തിരുവന്‍വണ്ടൂര്‍ ഇരമല്ലിക്കര തോണ്ടുതറയില്‍ വീട്ടില്‍ ഉണ്ണികൃഷ്ണപിള്ളയുടെ ഭാര്യ ജയലക്ഷ്മിയും മകള്‍ ദേവികയുമാണ് അക്രമികളില്‍ നിന്നും രക്ഷപെട്ടത്.

കഴിഞ്ഞ രാത്രി 12മണിയോടെ ജയലക്ഷ്മിക്ക് കലശലായ ചര്‍ദ്ദി അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് വീടിനു സമീപമുള്ള ഓട്ടോറിക്ഷാ വിളിച്ച് മകളേയും ജ്യേഷ്ഠസഹോദരനെയും കൂട്ടി തിരുവല്ലയിലെ ഗവ. ആശുപത്രിയില്‍ പോയി തിരികെ വരുമ്പോള്‍ വെണ്‍പാല ചക്രശാലക്കടവിനടുത്തായിരുന്നു സംഭവം. രാത്രി ഒരു മണിയോടെ പാലത്തിനു സമീപം വണ്ടി എത്തിയപ്പോള്‍ റോഡില്‍ ഭീകരമായ ശബ്ദം കേട്ട് തങ്ങള്‍ വന്ന ഓട്ടോറിക്ഷാ സ്പീഡ് അല്പം കുറച്ചു. ഈ സമയം ഒരു ബൈക്കില്‍ എത്തിയ രണ്ട് യുവാക്കള്‍ കയ്യില്‍ കരുതിയിരുന്ന സ്‌പ്രേ പിന്‍സീറ്റില്‍ ഇരുന്ന ജയലക്ഷ്മിയുടെയും മകളുടേയും മുഖത്ത് അടിക്കുകയായിരുന്നു.

മോഷണശ്രമമാണന്ന് മനസിലാക്കിയ ഓട്ടോ ഡ്രൈവര്‍ രാജു വണ്ടി വേഗത്തില്‍ ഓടിച്ച് രക്ഷപെടുകയായിരുന്നു. കഠിനമായ തലകറക്കവും ക്ഷീണവും തലയ്ക്ക് മന്ദതയും അനുഭവപ്പെട്ട അമ്മയേയും മകളേയും കടപ്രയുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവല്ല സിഐയ്ക്ക് പരാതി നല്‍കിയിട്ടുണ്ട്.


Similar News