പാലക്കാട് ജപ്തി ഭയന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച വീട്ടമ്മ മരിച്ചു

Update: 2025-01-10 15:15 GMT

പാലക്കാട്: ജപ്തി നടപടിയെ തുടര്‍ന്ന് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച വീട്ടമ്മ മരിച്ചു. കീഴായൂര്‍ സ്വദേശിനി കിഴക്കേപുരക്കല്‍ വീട്ടില്‍ ജയയാണ് മരിച്ചത്. തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. വീട് ജപ്തിക്കായി ഷൊര്‍ണൂര്‍ സഹകരണ അര്‍ബന്‍ ബാങ്ക് ഉദ്യോഗസ്ഥര്‍ എത്തിയതിന് പിന്നാലെയാണ് ജയ തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്.സംഭവത്തിന് പിന്നാലെ പട്ടാമ്പി പോലിസും തഹസില്‍ദാരും സ്ഥലത്തെത്തി ജപ്തി നടപടികള്‍ താത്ക്കാലികമായി നിര്‍ത്തിവച്ചിരുന്നു.

2015-ല്‍ ബാങ്കില്‍ നിന്ന് ജയയും കുടുംബവും രണ്ട് ലക്ഷം രൂപ വായ്പയെടുത്തിരുന്നു. എന്നാല്‍ തിരിച്ചടവ് മുടങ്ങി. ഇതോടെയാണ് ജപ്തി നടപടിയുമായി ബാങ്ക് അധികൃതര്‍ മുന്നോട്ടുപോയത്. കൃത്യമായ മുന്നറിയിപ്പ് നല്‍കിയിരുന്നതായും നടപടിക്രമങ്ങള്‍ പാലിച്ചാണ് ജപ്തിക്ക് എത്തിയതതെന്നുമാണ് ബാങ്ക് അധികൃതരുടെ വിശദീകരണം. ജയയുടെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടത്തും. സംസ്‌കാരം നാളെ.



Tags: