പാലക്കാട് ഡിസിസി ഓഫിസിനു നേരേ കല്ലേറ്; അക്രമത്തിന് പിന്നില്‍ സിപിഎം എന്ന് കോണ്‍ഗ്രസ്

Update: 2022-01-11 08:07 GMT

പാലക്കാട്: ഡിസിസി ഓഫിസിന് നേരേ കല്ലേറ്. ഇന്നലെ രാത്രിയാണ് കല്ലേറുണ്ടായത്. അക്രമത്തിനു പിന്നില്‍ സിപിഎമ്മാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ഇടുക്കിയിലെ ഗവണ്‍മെന്റ് എന്‍ജിനീയറിങ് കോളജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ ധീരജ് കൊല്ലപ്പെട്ട സാഹചര്യത്തില്‍ ഇടതുപക്ഷ സംഘടനകള്‍ കോണ്‍ഗ്രസിനെതിരേ പ്രതിഷേധം ശക്തമാക്കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് ഡിസിസി ഓഫിസിനു നേരേയുണ്ടായ കല്ലേറെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.

പാലക്കാട്ടെ വിവിധ പ്രദേശങ്ങളില്‍ ഇതിനെ തുടര്‍ന്ന് നേരിയ സംഘര്‍ഷങ്ങളുണ്ടായിട്ടുണ്ട്. പല സ്ഥലങ്ങളിലും കോണ്‍ഗ്രസിന്റെ കൊടിമരം തകര്‍ക്കുന്ന അവസ്ഥയുണ്ടായി. പാലക്കാട് പോളി ടെക്‌നിക് കോളജില്‍ കെഎസ്‌യുവിന്റെ കൊടി പറിച്ചെടുത്താണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തിയത്.

ഇന്നലെ നടന്ന ഏതാനും പ്രതിഷേധ പരിപാടികളില്‍ കെ സുധാകരന്റെ ഫഌക്‌സുകളും തകര്‍ക്കപ്പെട്ടിട്ടുണ്ട്. അതേസമയം, കണ്ണൂര്‍ ഡിസിസി ഓഫിസിന് കൂടുതല്‍ സുരക്ഷ ഏര്‍പ്പെടുത്തിയതായാണ് വിവരം. കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ പങ്കെടുക്കുന്ന പൊളിറ്റിക്കല്‍ കണ്‍വന്‍ഷന്‍ നടക്കുന്നതിനാലാണ് കണ്ണൂര്‍ ഡിസിസി ഓഫിസിന് സുരക്ഷ വര്‍ധിപ്പിച്ചത്.

Tags:    

Similar News