ചങ്ങരംകുളത്ത് ഒന്നേമുക്കാല്‍ കിലോ കഞ്ചാവുമായി മൂന്നംഗ സംഘം പിടിയില്‍

Update: 2025-03-14 09:17 GMT

ചങ്ങരംകുളം:ലഹരി വില്‍പന സംഘങ്ങളെ പിടികൂടുന്നതിനായി ചങ്ങരംകുളം പോലിസ് നടത്തി വരുന്ന വ്യാപക പരിശോധനയില്‍ ഒന്നേമുക്കാല്‍ കിലോ കഞ്ചാവുമായി മൂന്ന് പേര്‍ പിടിയിലായി.ചങ്ങരംകുളം ചിയ്യാനൂര്‍ സ്വദേശി വേഷുട്ടന്‍ എന്ന് വിളിക്കുന്ന സജിത്ത്, പൊന്നാനി സ്വദേശി ഷെഫീക്ക്,കക്കിടിപ്പുറത്ത് താമസിച്ച് വരുന്ന ആഷിക്ക് എന്നിവരെയാണ് ചങ്ങരംകുളം പോലിസ് അറസ്റ്റ് ചെയ്തത്.

ഒരു മാസത്തിനിടെ ഇവരുടെ നേതൃത്വത്തിലുള്ള സംഘം 75 കിലോയോളം കഞ്ചാവ് മേഖലയില്‍ എത്തിച്ച് വില്‍പന നടത്തിയതാണ് പോലിസിന്റെ കണ്ടെത്തല്‍.വിദ്യാര്‍ഥികളാണ് ഇവരുടെ പ്രധാന ഇരകളെന്നും വില്‍പന സംഘത്തില്‍ വിദ്യാര്‍ഥികള്‍ ഉണ്ടെന്നും ഉദ്ധ്യോഗസ്ഥര്‍ പറഞ്ഞു.

പ്രദേശത്ത് കഞ്ചാവ് മൊത്തവിതരണ സംഘത്തിലെ പ്രധാന കണ്ണികളാണ് പിടിയിലായ പ്രതികള്‍.വ്യാഴാഴ്ച രാത്രി പത്തരയോടെ ചങ്ങരംകുളത്ത് സ്വകാര്യ ബാറിന് സമീപത്ത് നിന്നാണ് സജിത്തിനെ ചങ്ങരംകുളം പോലിസ് കഞ്ചാവുമായി പിടികൂടിയത്. തുടര്‍ന്ന് ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നാണ് കൂട്ടുപ്രതികളായ ഷെഫീക്കിനെയും ആഷിക്കിനെയും കസ്റ്റഡിയില്‍ എടുത്തത്. പ്രദേശത്തെ ലഹരിസംഘങ്ങളെ പൂട്ടുന്നതിനായി ഏതാനും ദിവസങ്ങളായി പോലിസ് നടത്തി വരുന്ന പരിശോധനയിലാണ് സജിത്ത് പിടിയിലാവുന്നത്.

ഒരു മാസത്തിനിടെ ചങ്ങരംകുളം എടപ്പാള്‍ മേഖലയില്‍ നിന്നായി വില്‍പനക്കാരും ഉപഭോക്താക്കളുമായ 30 ഓളം പേരെ പിടി കൂടിയെന്നും ഇതില്‍ പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ വരെ ഉണ്ടെന്നും വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും സിഐ ഷൈന്‍ പറഞ്ഞു.സിഐ ഷൈനിന്റെ നേതൃത്വത്തില്‍ സിപിഓ മാരായ സുരേഷ്,കപില്‍,സിപിഒ മാരായ ശ്രീഷ്,സുജിത്ത്, അജിത്ത്, നിതിന്‍, സുബിന്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത് പിടിയിലായ പ്രതികളെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കി പൊന്നാനി കോടതിയില്‍ ഹാജരാക്കും.