വിജ്ഞാനത്തെ രാഷ്ട്രീയ ബോധ്യമാക്കി മാറ്റുന്നതിന് തേജസ് സ്മരണികയ്ക്ക് സാധിച്ചു: ഡോ.കെ എസ് മാധവന്‍

Update: 2021-12-31 14:53 GMT

മലപ്പുറം: ചരിത്രം വിമോചനാത്മകമായ വിജ്ഞാന മേഖലയാണെന്നും അത്തരമൊരു വിജ്ഞാനത്തെ രാഷ്ട്രീയ ബോധ്യമാക്കി മാറ്റുന്നതില്‍ തേജസ് പുറത്തിറക്കിയ മലബാര്‍ വിപ്ലവം ശതാബ്ദി സ്മരണികയ്ക്ക് സാധിച്ചതായും കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ചരിത്രവിഭാഗം തലവന്‍ ഡോ. കെ എസ് മാധവന്‍. മലപ്പുറം വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി സ്മാരക ടൗണ്‍ ഹാളില്‍ ശതാബ്ദി സ്മരണിക പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. ചരിത്രം നിരന്തരം പുനര്‍വായന നടന്നുകൊണ്ടിരിക്കുന്ന വിജ്ഞാനമേഖലയാണ്. ഭരണകൂട ഭാഷ്യമാണ് അക്കാദമിക ചരിത്രങ്ങളിലൂടെ പുറത്തുവരുന്നത്.

എന്നാല്‍, ജനകീയ ഭാഷ്യങ്ങള്‍ ഇത്തരം സ്മരണികയിലൂടെയാണ് വെളിയിലേക്ക് വരുന്നത്. അതിന് സവിശേഷമായ രാഷ്ട്രീയമുണ്ട്. എല്ലാ കോയ്മാ അധികാര കേന്ദ്രങ്ങളും ഇതിനെയാണ് ഭയപ്പെടുന്നത്. അതിനാല്‍തന്നെ ചരിത്രം എക്കാലത്തും ജനകീയ ഉള്ളടക്കത്തില്‍നിന്ന് പിറവി കൊള്ളണമെന്നും അദ്ദേഹം പറഞ്ഞു. ആധുനിക കേരളത്തെ ഉണ്ടാക്കിയത് മാപ്പിള പോരാളികളാണെന്നും ഇക്കാര്യം സ്മരണികയിലൂടെ സ്ഥാപിക്കുന്നുണ്ടെന്നും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എന്‍ പി ചെക്കുട്ടി പറഞ്ഞു. പതിനായിരക്കണക്കിന് സാധാരണക്കാര്‍ ജന്‍മിത്തത്തിനും ഫ്യൂഡലിസത്തിനുമെതിരേ നടത്തിയ ചെറുത്തുനില്‍പ്പാണിത്.

ചരിത്രരംഗത്തെ വര്‍ഗസമരമായും ഇതിനെ കാണാമെന്നും അദ്ദേഹം പറഞ്ഞു. 1921 നു മുമ്പ് തന്നെ മലബാറുകാര്‍ പോരാളികളാണെന്നും 1498 ല്‍ വാസ്‌കോ ഡി ഗാമ കപ്പലിറങ്ങിയത് മലബാറില്‍ തന്നെയാവാന്‍ കാരണം അതാണെന്നും എഴുത്തുകാരി പ്രഫ. ആബിദാ ഹുസയ്ന്‍ പറഞ്ഞു. മലബാറിലെ ഗ്രാമങ്ങള്‍ തോറും ചരിത്രമെഴുതുകയാണെന്നും ഇതൊക്കെ ഓര്‍മയുണ്ടോയെന്ന് ഭരണകൂടത്തോടും സംഘപരിവാരത്തോടും നെഞ്ചില്‍ കൈവച്ച് ചോദിക്കുകയാണെന്നും എഴുത്തുകാരന്‍ പ്രഫ. ജമീല്‍ അഹമ്മദ് അഭിപ്രായപ്പെട്ടു.

Tags:    

Similar News