കേരള ഓര്‍ത്തോപീഡിക് സമ്മേളനത്തിന് തുടക്കം

റോഡ് സുരക്ഷ വെല്ലുവിളികള്‍ യുവാക്കള്‍ ഉത്തരവാദിത്വത്തോടെ ഏറ്റെടുത്ത് പരിഹാരം കാണണമെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത കേരള ഹൈക്കോടതി മുന്‍ ജഡ്ജിയും ഉപ ലോകായുക്തയുമായ ജസ്റ്റിസ് ബാബു മാത്യു പി ജോസഫ് പറഞ്ഞു.

Update: 2020-01-24 14:34 GMT

പെരിന്തല്‍മണ്ണ: കേരള ഓര്‍ത്തോപെഡിക് അസോസിയേഷന്റെ 39ാമത് വാര്‍ഷിക സമ്മേളനം പെരിന്തല്‍മണ്ണയിലെ ഷിഫ കണ്‍വന്‍ഷന്‍ സെന്ററില്‍ ആരംഭിച്ചു. മാരകമായ അസ്ഥിക്ഷതങ്ങള്‍, അസ്ഥിവൈകല്യം, സ്ഥാനചലനം, പുനക്രമീകരണ, പുനര്‍നിര്‍മാണ സാങ്കേതിക വിദ്യകള്‍ എന്നിവയും മോട്ടോര്‍ അപകടങ്ങള്‍ മൂലമുണ്ടാവുന്ന മാരകാവസ്ഥകളും സമ്മേളനം ചര്‍ച്ച ചെയ്യും. റോഡ് സുരക്ഷ വെല്ലുവിളികള്‍ യുവാക്കള്‍ ഉത്തരവാദിത്വത്തോടെ ഏറ്റെടുത്ത് പരിഹാരം കാണണമെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത കേരള ഹൈക്കോടതി മുന്‍ ജഡ്ജിയും ഉപ ലോകായുക്തയുമായ ജസ്റ്റിസ് ബാബു മാത്യു പി ജോസഫ് പറഞ്ഞു. 80 ശതമാനം സങ്കീര്‍ണത കൂടിയ ക്ഷതങ്ങള്‍ക്കും കാരണം വാഹനാപകടങ്ങളാണെന്ന് സംഘാടക സെക്രട്ടറിയും പെരിന്തല്‍മണ്ണ മൗലാന ഹോസ്പിറ്റല്‍ സീനിയര്‍ അസ്ഥിരോഗവിദഗ്ധനുമായ ഡോ.ഫൈസല്‍ കരിം പറഞ്ഞു. ലോകത്ത് റോഡപകടങ്ങളില്‍ ഏകദേശം 12.5 ശതമാനം ഇന്ത്യയിലാണ്.

ഓരോ നാല് മിനിറ്റിലും ഒരു അപകടം റിപോര്‍ട്ട് ചെയ്യുന്നു. മൊത്തം റോഡപകട മരണങ്ങളില്‍ 10 ശതമാനം ഇവിടെയാണ്. വാര്‍ഷിക വളര്‍ച്ചയില്‍ 3% കുറവിന് ഇത് കാരണമാവുന്നുണ്ടെന്നാണ് പഠനങ്ങള്‍. കെഒഎയുടെ പ്രസിഡന്റ് ഇന്‍ചാര്‍ജ് ഡോ. ജേക്കബ് പി ജെ അധ്യക്ഷത വഹിച്ചു. വനിതാ ഐഎംഎ കേരള ചാപ്റ്റര്‍ മുന്‍ പ്രസിഡന്റ് ഡോ. കൊച്ചു എസ് മണി, ഓര്‍ഗനൈസിങ് ചെയര്‍മാന്‍ ഡോ.ടി എസ് ഗോപകുമാര്‍, ഓര്‍ഗനൈസിങ് സെക്രട്ടറി ഡോ.ഫൈസല്‍ കരിം, കെഒഎ സെക്രട്ടറി ഡോ.സുബിന്‍ സുഗത്ത്, മലപ്പുറം ഓര്‍ത്തോപീഡിക് സൊസൈറ്റി പ്രസിഡന്റ് ഡോ.സി എം കുമാരന്‍, ഡോ.ഇ ജി മോഹന്‍കുമാര്‍, ഡോ. മാനുവല്‍ ജോസഫ് എന്നിവര്‍ ഉദ്ഘാടനച്ചടങ്ങില്‍ സംസാരിച്ചു. സമ്മേളനത്തിന്റെ ആദ്യദിവസം മുതിര്‍ന്നവരുടെ ഹിപ് എന്ന വിഷയത്തില്‍ പ്രഫ.പി എ അലക്‌സാണ്ടര്‍ മെമ്മോറിയല്‍ സിഎംഇ നടന്നു. നാല് സമാന്തരവേദികളിലായി നടക്കുന്ന ശാസ്ത്ര സെഷനുകളില്‍ ഏകദേശം നൂറ് ശാസ്ത്രീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. 

Tags: