പരപ്പനങ്ങാടിയില്‍ വീണ്ടും ലഹരി വേട്ട; രണ്ടിടത്ത് നാലുപേര്‍ അറസ്റ്റില്‍

Update: 2021-06-07 13:42 GMT

പരപ്പനങ്ങാടി: എക്‌സൈസ് വകുപ്പിന്റെ 'ഓപറേഷന്‍ ലോക്ക് ഡൗണ്‍' പരിശോധനയില്‍ രണ്ട് വ്യത്യസ്ത കേസുകളിലായി സംഘം നാലുപേരെ അറസ്റ്റ് ചെയ്തു. ഇവരില്‍നിന്ന് 51.250 കിലോഗ്രാം കഞ്ചാവ്, ലക്ഷങ്ങള്‍ വിലമതിക്കുന്ന സിന്തറ്റിക് മയക്കുമരുന്നുകളായ എംഡിഎംഎ, എല്‍എസ്ഡി തുടങ്ങിയവ കണ്ടെടുത്തു. ഒരു മാസക്കാലമായി മലപ്പുറം എക്‌സൈസ് ഇന്റലിജന്‍സ് ബ്യൂറോ നല്‍കിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പരപ്പനങ്ങാടി എക്‌സൈസ് പാര്‍ട്ടിയും എക്‌സൈസ് കമ്മീഷണറുടെ ഉത്തര മേഖലാ സ്‌ക്വാഡും നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്.

    കണ്ണമംഗലം ചെങ്ങാനി സ്വദേശി കുളിപ്പറമ്പില്‍ അബ്ദുല്‍ ലത്തീഫ്(35)നെ കെഎല്‍ 65 എ 8994 നമ്പര്‍ ആള്‍ട്ടോ 800 കാറില്‍ കടത്തിയ 8.100 കിലോഗ്രാം കഞ്ചാവ്, 4.95 ഗ്രാം എംഡിഎംഎ, .05 ഗ്രാം എല്‍എസ്ഡി സ്റ്റാമ്പ് സഹിതം കണ്ണമംഗലത്ത് നിന്നാണ് പിടികൂടിയത്. തുടര്‍ന്ന് നടത്തിയ കൂടുതല്‍ പരിശോധനയിലാണ് ചേലേമ്പ്ര പുല്ലിപറമ്പ് പാറക്കടവ് പാലത്തിനടുത്ത് വച്ച് 9.82 കിലോഗ്രാം കഞ്ചാവുമായി കോഴിക്കോട് കടലുണ്ടി മണ്ണൂര്‍ സ്വദേശികളായ വിനോദ് കുമാര്‍, മുഹമ്മദ് ഷഫീര്‍, ബേബിഷാന്‍ എന്നിവരെ ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ സഹിതം പിടികൂടിയത്. തുടര്‍ന്ന് വിനോദ് കുമാറിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ 33.5 കിലോഗ്രാം കഞ്ചാവും കണ്ടെടുത്തു. പരപ്പനങ്ങാടി എക്‌സൈസിന്റെ ഓപറേഷന്‍ ലോക്ക്ഡൗണില്‍ കഴിഞ്ഞ രണ്ട് മാസങ്ങള്‍ക്കിടെ 275 കിലോയോളം കഞ്ചാവും ലക്ഷങ്ങള്‍ വിലമതിക്കുന്ന എംഡിഎംഎ, എല്‍എസ്ഡി യുമാണ് പിടികൂടിയത്. പരിശോധനയ്ക്കു മലപ്പുറം എക്‌സൈസ് ഇന്റലിജന്‍സ് ബ്യൂറോ ഇന്‍സ്‌പെക്ടര്‍ പി കെ മുഹമ്മദ് ഷഫീഖ്, പരപ്പനങ്ങാടി എക്‌സൈസ് റെയ്ഞ്ച് ഇന്‍സ്‌പെക്ടര്‍ സാബു ആര്‍ ചന്ദ്ര, നിലമ്പൂര്‍ റേഞ്ച് അസി. ഇന്‍സ്‌പെക്ടര്‍ ടി ഷിജുമോന്‍, പ്രിവിന്റീവ് ഓഫിസര്‍മാരായ ടി പ്രജോഷ് കുമാര്‍, കെ പ്രദീപ് കുമാര്‍, ഷിബുശങ്കര്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ ശിഹാബുദ്ദീന്‍, നിതിന്‍ ചോമാരി, സി സാഗിഷ്, എം ദിദിന്‍, എ അരുണ്‍, ജയകൃഷ്ണന്‍, വനിതാ ഉദ്യോഗസ്ഥരായ പി സിന്ധു, പി എം ലിഷ, ഡ്രൈവര്‍ വിനോദ് കുമാര്‍ പങ്കെടുത്തു.




Tags:    

Similar News