ആവശ്യത്തിനു ജീവനക്കാരില്ല; വലമ്പൂര്‍ കുടുംബാരോഗ്യകേന്ദ്രത്തില്‍ ദുരിതം

Update: 2021-07-01 14:31 GMT

പെരിന്തല്‍മണ്ണ: ആവശ്യത്തിനു ജീവനക്കാരില്ലാത്തതിനാല്‍ വലമ്പൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ജീവനക്കാര്‍ക്ക് ദുരിതം. അങ്ങാടിപ്പുറത്തുനിന്ന് അഞ്ചുകിലോമീറ്റര്‍ അകലെയുള്ള വലമ്പൂരിലാണ് പഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രം. പ്രാഥമികാരോഗ്യകേന്ദ്രം കുടുംബാരോഗ്യകേന്ദ്രമാക്കി ഉയര്‍ത്തിയതോടെ ഇവിടെ ചികില്‍സാസൗകര്യങ്ങള്‍ വര്‍ധിച്ചു. ഇതോടെ ആശുപത്രിയിലെത്തുന്നവരുടെ എണ്ണവും കൂടി. എന്നാല്‍, ജീവനക്കാരുടെ എണ്ണം മാത്രം കൂടിയില്ല. മികച്ച കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് കേന്ദ്രത്തിലുള്ളത്. നിലവില്‍ മൂന്നു ഡോക്ടര്‍മാരാണുള്ളത്. രാവിലെ മുതല്‍ വൈകീട്ട് ആറുവരെ പരിശോധനയും മരുന്നുവിതരണവും നടക്കുന്നു.

    ദിവസവും മുന്നൂറോളംപേര്‍ വാക്‌സിനേഷന് എത്തുന്നു. വാക്‌സിനേഷനുകള്‍, കൊവിഡ് പ്രതിരോധ പ്രവര്‍ത്തങ്ങള്‍, ആന്റിജന്‍ ക്യാംപ്, ക്വാറന്റൈന്‍ ഉറപ്പുവരുത്തല്‍, ഫീല്‍ഡ്തലത്തില്‍ കുട്ടികള്‍ക്കുള്ള പ്രതിരോധ കുത്തിവയ്പുകള്‍, മഴക്കാല രോഗപ്രതിരോധം, സാനിറ്ററി സര്‍ട്ടിഫിക്കറ്റ് നല്‍കല്‍, മറ്റു പ്രവര്‍ത്തനങ്ങളുടെ ഏകീകരണം തുടങ്ങിയവയെല്ലാം നിലവിലെ ജീവനക്കാരാണ് ചെയ്യുന്നത്.

    അങ്ങാടിപ്പുറം പഞ്ചായത്തില്‍ 61000ത്തോളം ജനസംഖ്യയുണ്ട്. ജോലിക്കാരുടെ തസ്തിക വിന്യാസമനുസരിച്ചുള്ള ജീവനക്കാര്‍ ഇവിടെയില്ല. 5000 ജനസംഖ്യയ്ക്ക് ഒരു ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, ഒരു ജൂനിയര്‍ ഹെല്‍ത്ത് നഴ്‌സ് എന്ന ക്രമത്തിലാണ് ആരോഗ്യകേന്ദ്രത്തില ജോലിക്കാരുടെ തസ്തിക വിന്യാസം. ഇതനുസരിച്ച് പഞ്ചായത്തില്‍ 12 ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറും 12 ജൂനിയര്‍ ഹെല്‍ത്ത് നഴ്‌സും വേണ്ടിടത്ത് മൂന്ന് ജെഎച്ച്‌ഐയും ആറ് ജെപിഎച്ച്എന്‍ തസ്തികകളുമാണുള്ളത്. എന്നാല്‍ ഒരു ജെഎച്ച്‌ഐയും നാല് ജെപിഎച്ച്എന്നും മാത്രമായാണ് ഇപ്പോള്‍ ജോലിയിലുള്ളത്.

    കൊവിഡ് സാഹചര്യത്തില്‍ രണ്ട് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരെ താത്കാലികമായി നിയമിച്ചിട്ടുണ്ട്. ആരോഗ്യകേന്ദ്രത്തിന്റെ പ്രവര്‍ത്തനം ഏകീകരിക്കുന്നതിനും മേല്‍നോട്ടത്തിനുമായി സൂപര്‍വൈസര്‍ തസ്തികയായ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, പബ്ലിക് ഹെല്‍ത്ത് നഴ്‌സ് എന്നീ തസ്തികളില്‍ പിഎച്ച്എന്‍ തസ്തികയില്ല. കുടുംബാരോഗ്യ കേന്ദ്രമാക്കിയതോടെ പുതിയൊരു കെട്ടിടവും നിര്‍മിച്ചിട്ടുണ്ട്. ശുചീകരണത്തിനായി നിലവില്‍ ഒരു ജീവനക്കാരനാണുള്ളത്.

Distress at Valampur Family Health Center

Tags:    

Similar News