മലപ്പുറത്ത് നിരോധനാജ്ഞ ഏപ്രില്‍ 14 വരെ നീട്ടി; 83 പേര്‍ അറസ്റ്റില്‍

Update: 2020-03-31 13:49 GMT

മലപ്പുറം: കൊറോണ വ്യാപനം തടയുകയെന്ന ലക്ഷ്യത്തോടെ പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ ലംഘിച്ചതിനു ചൊവ്വാഴ്ച വൈകീട്ട് 5 വരെ ജില്ലയിലെ വിവിധ പോലിസ് സ്‌റ്റേഷനുകളില്‍ 67 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. നിയമ ലംഘനം നടത്തിയതിന് 83 പേരെ അറസ്റ്റ് ചെയ്തു. 31 വാഹനങ്ങള്‍ പിടിച്ചെടുത്തു. അതേ സമയം ജില്ലയില്‍ നിരോധനാജ്ഞ ഏപ്രില്‍ 14 വരെ നീട്ടി ജില്ലാ കലക്ടര്‍ ജാഫര്‍ മലിക്ക് ഉത്തരവിട്ടു. തിങ്കളാഴ്ച അര്‍ധരാത്രി വരെ പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞയാണ് 14 അര്‍ധരാത്രിവരെ നീട്ടിയത്. രാജ്യവ്യാപകമായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ദീര്‍ഘിപ്പിച്ച ഉത്തരവായത്.

നിരോധനാജ്ഞയില്‍ ശ്രദ്ധിക്കേണ്ടത്:

1. ജില്ലയില്‍ ഒരു സ്ഥലത്തും അഞ്ചിലധികം ആളുകള്‍ കൂട്ടംകൂടി നില്‍ക്കാന്‍ പാടില്ല.

2. സ്‌കൂളുകള്‍, കോളജുകള്‍, മറ്റെല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, മതപഠനകേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ക്ലാസുകള്‍, ചര്‍ച്ചകള്‍, ക്യാംപുകള്‍, പരീക്ഷകള്‍, ഇന്റര്‍വ്യൂകള്‍, ഒഴിവുകാല വിനോദങ്ങള്‍, വിനോദ സഞ്ചാരങ്ങള്‍ എന്നിവ സംഘടിപ്പിക്കുന്നത് നിരോധിച്ചിരിക്കുന്നു.

3. ആശുപത്രികളില്‍ സന്ദര്‍ശകര്‍, കൂട്ടിരിപ്പുകാര്‍ എന്നിവര്‍ ഒന്നിലധികം പാടില്ല.

4. ടൂര്‍ണമെന്റുകള്‍, മല്‍സരങ്ങള്‍, വ്യായാമ കേന്ദ്രങ്ങള്‍, ജിംനേഷ്യം, ടര്‍ഫ് ഗ്രൗണ്ടുകള്‍ മുതലായവ പ്രവര്‍ത്തിക്കുന്നത് നിരോധിച്ചിരിക്കുന്നു.

5. എല്ലാത്തരം പ്രകടനങ്ങള്‍, ധര്‍ണകള്‍, മാര്‍ച്ചുകള്‍, ഘോഷയാത്രകള്‍, ഉല്‍സവങ്ങള്‍, ആരാധനാലയങ്ങളിലെ പ്രത്യേക പ്രാര്‍ഥനകള്‍/കൂട്ട പ്രാര്‍ഥനകള്‍ എന്നിവ നടത്തുന്നത് നിരോധിച്ചിരിക്കുന്നു.

6. ഹാര്‍ബറുകളിലെ മല്‍സ്യലേല നടപടികള്‍ നടത്തുന്നത് നിരോധിച്ചിരിക്കുന്നു. പകരമായി സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന മാനദണ്ഡപ്രകാരം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ നിശ്ചയിക്കുന്ന നിരക്കില്‍ മല്‍സ്യ വില്‍പ്പന നടത്തേണ്ടതാണ്. മല്‍സ്യ വില്‍പനയുമായി ബന്ധപ്പെട്ട് യാതൊരു കാരണവശാലും അഞ്ചുപേരില്‍ കൂടുതല്‍ ഒരേസമയം ഒരുകേന്ദ്രത്തില്‍ കൂട്ടംകൂടാന്‍ പാടില്ല.

7. എല്ലാ ടൂറിസം കേന്ദ്രങ്ങളിലേക്കും ബീച്ചുകളിലേക്കുമുള്ള സഞ്ചാരികളുടെ പ്രവേശനം നിരോധിച്ചിരിക്കുന്നു.

8. വിവാഹങ്ങളില്‍ ഒരേസമയം പത്തില്‍ കൂടുതല്‍ പേര്‍ ചടങ്ങ് നടക്കുന്ന സമയത്ത് ഉണ്ടാവാന്‍ പാടില്ല. വിവാഹ തിയ്യതിയും സ്ഥലവും മുന്‍കൂട്ടി ബന്ധപ്പെട്ട വില്ലേജ് ഓഫിസിലും പോലിസ് സ്‌റ്റേഷനിലും അറിയിക്കേണ്ടതാണ്. ചടങ്ങുകള്‍ വീട്ടില്‍ തന്നെ നടത്താന്‍ ശ്രമിക്കേണ്ടതാണ്.

9.'ബ്രെയ്ക് ദ ചെയിന്‍' ഉറപ്പുവരുത്താനായി എല്ലാ വ്യാപാര സ്ഥാപനങ്ങലിലും ഹോട്ടലുകളിലും ഉപഭോക്താക്കള്‍ക്കായി സോപ്പും സാനിറ്റൈസറും പ്രവേശന കവാടത്തില്‍ സജ്ജീകരിക്കേണ്ടതാണ്.

10. വന്‍കിട ഷോപ്പിങ് മാളുകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍ മറ്റ് മാര്‍ക്കറ്റുകള്‍ എന്നിവയിലുള്ള കേന്ദ്രീകൃത എയര്‍ കണ്ടീഷന്‍ സംവിധാനം നിര്‍ത്തിവയ്‌ക്കേണ്ടതും പകരം ഫാനുകള്‍ ഉപയോഗിക്കേണ്ടതുമാണ്. ഇത്തരം സ്ഥലങ്ങളില്‍ വ്യക്തികള്‍ തമ്മില്‍ ചുരുങ്ങിയത് ഒരു മീറ്റര്‍ അകലം പാലിക്കുന്ന തരത്തില്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതാണ്. ഫോണില്‍ക്കൂടി ഓര്‍ഡറുകള്‍ സ്വീകരിച്ച് അവശ്യസാധനങ്ങള്‍ ഉപഭോക്താക്കളുടെ വീടുകളിലേയ്ക്ക് വിതരണം ചെയ്യാനുള്ള നടപടികള്‍ സ്വീകരിക്കേണ്ടതാണ്.



Tags:    

Similar News