ഓട്ടോയില്‍ ചാരായ വില്‍പ്പന: യുവാവ് പിടിയില്‍

Update: 2020-05-27 12:53 GMT

പരപ്പനങ്ങാടി: ഓട്ടോയില്‍ കറങ്ങിനടന്ന് വാറ്റ് ചാരായവും ഹാന്‍സും വില്‍പ്പന നടത്തി വന്നയാള്‍ പരപ്പനങ്ങാടി പോലിസിന്റെ പിടിയിലായി. പരപ്പനങ്ങാടി ആനങ്ങാടി സ്റ്റാന്റിലെ ഓട്ടോ തൊഴിലാളിയായ പാണ്ടി വീട്ടില്‍ നിയാസ്(40) എന്ന ബാഷ നിയാസിനെയാണ് പരപ്പനങ്ങാടി സിഐ ഹണി കെ ദാസ്, എസ്‌ഐമാരായ രാജേന്ദ്രന്‍ നായര്‍, വിമല എന്നിവരുടെ നേതൃത്വത്തിലുള്ള പോലിസ് സംഘം പിടികൂടിയത്. ഇയാളുടെ ഓട്ടോയിലെ രഹസ്യ അറയില്‍ നിന്നു വില്‍പ്പന നടത്തിക്കൊണ്ടിരുന്ന വാറ്റ് ചാരായവും നിരവധി പായ്ക്കറ്റ് നിരോധിത പുകയില ഉല്‍പ്പന്നങ്ങളും കണ്ടെടുത്തു. ഫോണ്‍ മുഖാന്തിരം ബന്ധപ്പെടുന്ന ആവശ്യക്കാര്‍ക്ക് ഓട്ടോയിലെത്തി ചാരായവും മറ്റു ലഹരി വസ്തുക്കളും കൈമാറുകയായിരുന്നു.

    സ്വന്തമായി നിര്‍മിച്ചിരുന്ന ചാരായം മൊത്തക്കച്ചവടം നടത്തുന്നതിന് പുറമെ ഓട്ടോയിലിരുന്ന് സേവിക്കാനുള്ള സൗകര്യവും ഇയാള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇത്തരത്തില്‍ ടച്ചിങ്‌സ് ഉള്‍പ്പെടെ 60 മില്ലി വാറ്റ് ചാരായത്തിന് 250 രൂപയായിരുന്നു ഇയാള്‍ ഈടാക്കിയിരുന്നത്. ലോക്ക് ഡൗണിനു മുമ്പ് തമിഴ്‌നാട്ടില്‍ നിന്നെത്തിച്ച ഹാന്‍സ് ഒരു പായ്ക്കറ്റ് 100 രൂപയ്ക്കായിരുന്നു ഇയാള്‍ വിറ്റഴിച്ചിരുന്നത്. സിപിഒമാരായ വിപിന്‍, രാജേഷ് എന്നിവര്‍ ഉള്‍പ്പെട്ട സംഘം ആവശ്യക്കാരെന്ന് രീതിയില്‍ ബന്ധപ്പെട്ട് മഫ്തിയിലെത്തിയാണ് പ്രതിയെ പിടികൂടിയത്. കാവിഡിന്റെ പശ്ചാത്തലത്തില്‍ പുതുതായി ആരംഭിച്ച വീഡിയോ കോണ്‍ഫറന്‍സ് സംവിധാനം വഴി കേസ് പരിഗണിച്ച പരപ്പനങ്ങാടി മജിസ്‌ട്രേറ്റ് സവിത പ്രതിയെ റിമാന്റ് ചെയ്തു.


Tags:    

Similar News