സൂര്യതപം: കോഴിക്കോട് ജില്ലയില്‍ തൊഴില്‍ സമയത്തില്‍ കര്‍ശന നിയന്ത്രണം

Update: 2019-03-28 10:31 GMT

കോഴിക്കോട്: ജില്ലയില്‍ വരള്‍ച്ചയും ചൂടും രൂക്ഷമായ സാഹചര്യത്തില്‍ മുന്‍കരുതല്‍ ശക്തമാക്കി. അടുത്ത പതിനഞ്ച് ദിവസത്തേക്ക് പകല്‍ 11 മുതല്‍ മൂന്ന് വരെ പുറം ജോലികള്‍ ചെയ്യുന്നത് നിര്‍ത്തിവെക്കണം. ഇത് സംബന്ധിച്ച് തൊഴില്‍ വകുപ്പ് പോലിസിന്റെ സഹായത്തോടെ കര്‍ശന പരിശോധന നടത്തും. ഈ സമയങ്ങളില്‍ ജോലി ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ദുരന്തനിവാരണ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യും. അങ്കണവാടികളില്‍ പ്രീ സ്‌കൂള്‍ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വെക്കണം, മറ്റ് പ്രവര്‍ത്തനങ്ങള്‍ തുടരാം. തൊഴിലുള്ള രക്ഷിതാക്കളുടെ സൗകര്യാര്‍ത്ഥം കുട്ടികളെ പകല്‍ സംരക്ഷണത്തിനായി അങ്കണവാടിയിലേക്ക് തുടര്‍ന്നും അയക്കാവുന്നതാണ്. കുട്ടികള്‍ക്കുള്ള ഭക്ഷണം കൃത്യമായി വീടുകളിലെത്തിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.

പരീക്ഷകള്‍ ഒഴികെയുള്ള അവധിക്കാല ക്ലാസുകള്‍ പൂര്‍ണ്ണമായും നിര്‍ത്തിവെക്കണം. കടകളില്‍ പൊതുജനങ്ങള്‍ക്കായി കുടിവെള്ളം ലഭ്യമാക്കണം. പോലിസിന്റെ സഹായത്തോടെ തെരുവുകളില്‍ അലയുന്നവരെ സാമൂഹ്യ നീതി വകുപ്പിന്റെ നേതൃത്വത്തില്‍ വൃദ്ധസദനങ്ങളില്‍ എത്തിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

പൊതുജനങ്ങള്‍ക്ക് കുടിവെള്ള വിതരണം സംബന്ധിച്ച ആവശ്യങ്ങള്‍ക്ക് അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെടാം. ഇതിനുപരിയായി ജില്ലാതലത്തില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും മോണിറ്റര്‍ ചെയ്യുന്നതിനുമായി ജില്ലാ തല കണ്‍ട്രോള്‍ റൂം തുറന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. കണ്‍ട്രോള്‍ റൂം നമ്പര്‍: 04952371002. കുടിവെള്ള വിതരണം സംബന്ധിച്ച് ഹെല്‍പ് ലൈന്‍ സേവനം ടോള്‍ഫ്രീ നമ്പറായ 1077 ല്‍ ലഭ്യമാണെന്നും അധികൃതര്‍ അറിയിച്ചു 

Tags:    

Similar News