അനധികൃത ചെങ്കല്‍ ഖനനത്തിന് പിന്നില്‍ അരീക്കോട് പഞ്ചായത്ത് ഉദ്യോഗസ്ഥരെന്ന് പ്രതിപക്ഷം

Update: 2021-07-17 13:43 GMT

അരീക്കോട്: അരീക്കോട് പഞ്ചായത്തിലെ വെള്ളേരി സാമ്പ്രിയ- ചെമ്പാപറ റോഡില്‍ അനധികൃത ചെങ്കല്‍ ഖനനം. ഖനനത്തിന് അനുമതിയില്ലെന്നാണ് അധികൃതര്‍ പറയുന്നത്. എട്ടുമീറ്റര്‍ വീതിയുള്ള കുത്തനെ കയറ്റമുള്ള റോഡ് കൈയേറിയാണ് ഖനനപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്.

പഞ്ചായത്തിന്റെ ആസ്തി രേഖയിലുള്ള റോഡില്‍ ഒരു രേഖയുമില്ലാതെയാണ് ഖനനപ്രവര്‍ത്തനം നടക്കുന്നതെന്നാണ് ആരോപണം. ആഴ്ചകളായി നടക്കുന്ന ഖനനത്തില്‍ ആയിരക്കണക്കിന് കല്ലുകളാണ് ദിനംപ്രതി കയറ്റി അയക്കുന്നത്. റോഡിന് ഉയരം കൂടുതല്‍ കാരണമാണ് ചെങ്കല്‍ ഖനനം നടക്കുന്നതെന്നാണ് കാരണമായി പറയുന്നത്. എന്നാല്‍, പഞ്ചായത്ത് ടെന്‍ഡര്‍ വിളിക്കാതെയാണ് ഖനനം നടത്തുന്നത്. ഭരണസമിതി സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്റെ വാര്‍ഡിലാണ് ഖനനപ്രവൃത്തി നടക്കുന്നത്. ഭരണസമിതിയുടെ ഒത്താശയോടെ ചില തല്‍പരകക്ഷികളാണ് ഖനനത്തിനു പിന്നിലെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.

അനധികൃതമായി ഭൂമിയില്‍ ചെങ്കല്ല് ഖനനം നടത്തിയതിനെതിരേ ബന്ധപ്പെട്ട അധികൃതര്‍ക്ക് പരാതി നല്‍കാനാണ് പ്രതിപക്ഷ വാര്‍ഡ് മെംബര്‍മാരുടെ തീരുമാനം. ഖനനപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ചില്ലെങ്കില്‍ പ്രതിഷേധ പരിപാടികളുമായി സിപിഎം മുന്നോട്ടുപോവുമെന്ന് പ്രതിപക്ഷ മെംബര്‍മാര്‍ പറഞ്ഞു. പഞ്ചായത്തിന്റെ അനുമതിയില്ലാതെയാണ് ഖനനപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെന്ന് പഞ്ചായത്ത് സെക്രട്ടറിയും വ്യക്തമാക്കി. അരീക്കോട് പഞ്ചായത്തിലെ എല്‍ഡിഎഫ് വാര്‍ഡ് അംഗങ്ങളായ കെ സാദില്‍, കെ രതീഷ്, സി കെ അഷ്‌റഫ് എന്നിവര്‍ ചെങ്കല്‍ ക്വാറി സന്ദര്‍ശിച്ചു.

Tags:    

Similar News