നാലര വയസ്സുകാരിയുടെ കൊലപാതകം: രണ്ടാം പ്രതിയായ സ്ത്രീക്ക് ജീവപര്യന്തം തടവും പിഴയും

Update: 2022-04-23 14:19 GMT

കോഴിക്കോട്: പീഡനത്തെത്തുടര്‍ന്ന് നാലര വയസ്സുകാരി കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ടാം പ്രതിയായ സ്ത്രീക്ക് ജീവപര്യന്തം തടവും പിഴയും ശിക്ഷ വിധിച്ചു. രണ്ടാം പ്രതിയായ ബീന എന്ന ഹസീനയെയാണ് കോഴിക്കോട് സെഷന്‍സ് കോടതി ശിക്ഷിച്ചത്. സംഭവം നടന്ന് 31 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേസില്‍ വിധി പറഞ്ഞിരിക്കുന്നത്. 1991 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

കേസിലെ ഒന്നാം പ്രതി ഗണേശന്‍ ഇപ്പോഴും ഒളിവില്‍ കഴിയുകയാണ്. കോഴിക്കോട് ഫസ്റ്റ് ക്ലാസ് അഡീഷനല്‍ ഡിസ്ട്രിക്ട് ആന്റ് സെഷന്‍സ് ജഡ്ജ് കെ അനില്‍കുമാറാണ് ശിക്ഷ വിധിച്ചത്. എറണാകുളം സ്വദേശിനിയായ മഞ്ജു എന്ന സ്ത്രീയുടെ മകളായിരുന്നു ശാരി. ഇവരില്‍ നിന്നും കേസിലെ രണ്ടാം പ്രതിയായ ഷീന കുട്ടിയെ ദത്തെടുക്കുകയായിരുന്നു.

കുട്ടിയുമായി കോഴിക്കോടെത്തിയ ഇവര്‍ വിവിധ ലോഡ്ജുകളിലായി താമസിച്ചു. ഇതിനിടയില്‍ ഒന്നാം പ്രതി ഗണേശനും രണ്ടാം പ്രതി ഹസീനയും ചേര്‍ന്ന് ശാരിയെ ക്രൂരമായി മര്‍ദ്ദിക്കുകയും തുടര്‍ന്ന് കുട്ടി മരണപ്പെടുകയുമായിരുന്നു. സംഭവം നടന്ന് 28 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് രണ്ടാം പ്രതിയായ ഹസീനയെ അറസ്റ്റുചെയ്തത്. തുടര്‍ന്ന് നടത്തിയ വിചാരണയില്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ പ്രതി കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തുകയായിരുന്നു.

Tags:    

Similar News