കോഴിക്കോട്ടെ മുങ്ങി മരണ സാധ്യതാ മേഖലകളില്‍ പ്രവേശനം നിരോധിക്കും: ജില്ലാ കലക്ടര്‍

പോലിസും തദ്ദേശ സ്വയംഭരണ സെക്രട്ടറിമാരും ആവശ്യമായ സഹായങ്ങള്‍ നല്‍കണം. ഇത്തരം സ്ഥലങ്ങളുടെ ലിസ്റ്റ് തയ്യാറാക്കി പ്രസ്തുത സ്ഥലങ്ങളില്‍ അപായ സൂചന ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിന് തദ്ദേശ സ്വയംഭരണ സെക്രട്ടറിമാര്‍ക്ക് കലക്ടര്‍ നിര്‍ദ്ദേശം നല്‍കി.

Update: 2021-11-03 16:26 GMT

കോഴിക്കോട്: ജില്ലയില്‍ പതിവായി അപകടമരണങ്ങള്‍ പ്രത്യേകിച്ച് മുങ്ങി മരണം ഉണ്ടാകുന്ന മേഖലകളില്‍ പ്രവേശനം പൂര്‍ണമായും നിരോധിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകള്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ജില്ലാ കലക്ടര്‍ ഡോ.എന്‍ തേജ് ലോഹിത് റെഡ്ഢി. കലക്ടറുടെ ചേംബറില്‍ നടന്ന ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പോലിസും തദ്ദേശ സ്വയംഭരണ സെക്രട്ടറിമാരും ആവശ്യമായ സഹായങ്ങള്‍ നല്‍കണം. ഇത്തരം സ്ഥലങ്ങളുടെ ലിസ്റ്റ് തയ്യാറാക്കി പ്രസ്തുത സ്ഥലങ്ങളില്‍ അപായ സൂചന ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിന് തദ്ദേശ സ്വയംഭരണ സെക്രട്ടറിമാര്‍ക്ക് കലക്ടര്‍ നിര്‍ദ്ദേശം നല്‍കി.

കോഴിക്കോട് കോര്‍പറേഷനിലെ ഡ്രെയിനേജ് ബ്ലോക്ക് കാരണം നഗരത്തില്‍ വെള്ളക്കെട്ട് ഉണ്ടാകുന്ന വിഷയത്തില്‍ അടിയന്തര നടപടികള്‍ സ്വീകരിക്കുന്നതിന് കോര്‍പറേഷന്‍ സെക്രട്ടറിയേയും പൊതുമരാമത്ത് വകുപ്പ് (റോഡ്‌സ്) എക്‌സിക്യൂട്ടീവ് എഞ്ചിനിയറിനെയും സ്ഥലം വില്ലേജ് ഓഫിസറെയും ചുമതലപ്പെടുത്തി.

ജില്ലാ ഫയര്‍ ഓഫിസറുടെ റിപ്പോര്‍ട്ട് പ്രകാരം വലിയങ്ങാടിയിലെ അപകടഭീഷണിയാവുന്ന പഴയ കെട്ടിടങ്ങള്‍ പൊളിച്ചു നീക്കുന്നതിന് കെട്ടിട ഉടമകള്‍ക്ക് ദുരന്തനിവാരണ നിയമപ്രകാരം ഉത്തരവ് നല്‍കാന്‍ തീരുമാനിച്ചു. ഉത്തരവ് അനുസരിക്കാത്ത പക്ഷം പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിക്കും.

ചെറുവണ്ണൂരില്‍ 9 മാസങ്ങള്‍ക്ക് മുമ്പ് നടന്ന തീപിടുത്തത്തില്‍ ബാക്കിയായ പ്ലാസ്റ്റിക്ക് അവശിഷ്ടങ്ങള്‍ എത്രയും പെട്ടെന്ന് നീക്കം ചെയ്യാനും യോഗത്തില്‍ തീരുമാനമായി.

Tags:    

Similar News