കോഴിക്കോട് അനധികൃത ട്യൂഷന്‍ കേന്ദ്രങ്ങള്‍ പൂട്ടും; ജില്ലാ കലക്ടര്‍

Update: 2025-03-12 06:10 GMT

കോഴിക്കോട്: ജില്ലയിലെ അനധികൃത ട്യൂഷന്‍ കേന്ദ്രങ്ങള്‍ പൂട്ടാന്‍ ജില്ലാ കലക്ടര്‍ അധ്യക്ഷനായ ജില്ലാതല ശിശു സംരക്ഷണ സമിതി യോഗം തീരുമാനിച്ചു. താമരശ്ശേരിയിലെ പത്താം ക്ലാസ് വിദ്യാര്‍ഥി ഷഹബാസ് കൊല്ലപ്പെട്ടതിനെത്തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങളുെട പശ്ചാത്തലത്തില്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് സുപ്രധാന തീരുമാനങ്ങള്‍ എടുത്തത്.

സ്‌കൂള്‍ ജാഗ്രത സമിതികള്‍ യോഗം വിളിച്ച് കുട്ടികള്‍ ഉള്‍പ്പെടുന്ന ലഹരി, അക്രമ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യണം. കുട്ടികള്‍ നേരിടുന്ന പലതരത്തിലുള്ള പ്രശ്‌നങ്ങള്‍ 1098 എന്ന ചൈല്‍ഡ് ലൈന്‍ നമ്പര്‍ വഴി അധികൃതരെ അറിയിക്കാം. ഇതിനായി 1098 എന്ന ചൈല്‍ഡ്‌ലൈന്‍ നമ്പറും ഏതൊക്കെ വിഷയങ്ങളില്‍ ചൈല്‍ഡ്‌ലൈനില്‍ വിളിക്കാമെന്നും അറിയിച്ചുള്ള വലിയ ബോര്‍ഡ് ജില്ലയിലെ എല്ലാ സര്‍ക്കാര്‍, എയിഡഡ്, അണ്‍ എയിഡഡ്, സ്വകാര്യ സ്‌കൂളുകളിലും അംഗീകൃത ട്യൂഷന്‍ കേന്ദ്രങ്ങളിലും പ്രദര്‍ശിപ്പിക്കണം. എല്ലാ സ്‌കൂളുകളിലും കൗണ്‍സിലര്‍മാരെ നിര്‍ബന്ധമായും നിയമിക്കണമെന്നും ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു.

സര്‍ക്കാര്‍, എയ്ഡഡ്, അണ്‍എയ്ഡഡ്, സ്വകാര്യ ഭേദമന്യേ എല്ലാ സ്‌കൂളുകളിലും കൗണ്‍സിലര്‍മാരെ നിര്‍ബന്ധമായും നിയമിക്കണമെന്നും ജില്ലാ കലക്ടര്‍ നിര്‍ദ്ദേശിച്ചു. പഞ്ചായത്ത് രാജ് ചട്ടമനുസരിച്ചു ട്യൂഷന്‍ കേന്ദ്രങ്ങള്‍ രജിസ്റ്റര്‍ ചെയ്യണം. എന്നാല്‍ ജില്ലയില്‍ പല ട്യൂഷന്‍ കേന്ദ്രങ്ങളും രജിസ്‌ട്രേഷന്‍ ഇല്ലാതെ അനധികൃതമായാണ് പ്രവര്‍ത്തിക്കുന്നത്. ഇവിടെ കുട്ടികള്‍ക്ക് ആവശ്യമായ മൂത്രപ്പുരയോ ഫാനോ മറ്റു സൗകര്യങ്ങളോ ലഭ്യമല്ലെന്ന് യോഗത്തില്‍ പങ്കെടുത്തവര്‍ ചൂണ്ടികാട്ടി.

ടെറസിന് മുകളില്‍ ആസ്ബസ്റ്റോസ് മേല്‍ക്കൂര കെട്ടി അനുമതിയുമില്ലാതെ കുട്ടികളുടെ അവകാശങ്ങള്‍ ഹനിക്കുന്ന രീതിയിലാണ് പല ട്യൂഷന്‍ കേന്ദ്രങ്ങളുടെയും പ്രവര്‍ത്തനം. ഇത്തരം സ്ഥാപനങ്ങള്‍ ഉടന്‍ അടച്ചുപൂട്ടണം. അല്ലാത്തപക്ഷം ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പരിശോധന നടത്തി അനധികൃത സ്ഥാപനങ്ങളെ കണ്ടെത്തണം. എല്ലാ സ്‌കൂളുകളിലും ഒരു കൗണ്‍സിലര്‍ നിര്‍ബന്ധമായും വേണം. കൗണ്‍സിലറെ ഐസിഡിഎസ് പദ്ധതി വഴിയോ ജില്ലാ പഞ്ചായത്ത് വഴിയോ ഗ്രാമപഞ്ചായത്ത് വഴിയോ പിടിഎ മുഖാന്തിരമോ നിയമിക്കാം. ഐസിഡിഎസ് പദ്ധതി മുഖേന ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ 79 കൗണ്‍സിലര്‍മാരെ നിയോഗിച്ചിട്ടുണ്ട്. 1098 ചൈല്‍ഡ് ലൈന്‍ ബോര്‍ഡ് പ്രദര്‍ശിപ്പിക്കാത്ത സ്‌കൂളുകളിലെ പ്രധാനാധ്യാപകരുടെ പേരില്‍ നടപടിയെടുക്കുമെന്ന് ജില്ലാ കലക്ടര്‍ യോഗത്തില്‍ വ്യക്തമാക്കി. ജില്ലയിലെ സര്‍ക്കാര്‍, എയ്ഡഡ് പൊതു വിദ്യാലയങ്ങളും സ്വകാര്യ വിദ്യാലയങ്ങളും ഉള്‍പ്പെട്ട പൊതുവായ പ്ലാറ്റ്ഫോം രൂപീകരിക്കാനും യോഗം തീരുമാനിച്ചു.