കുഞ്ഞാലി മരയ്ക്കാര്‍ ചരിത്ര ആലേഖനത്തില്‍ പിശകുണ്ടെങ്കില്‍ തിരുത്തും: പുരാവസ്തു വകുപ്പ് ഡയറക്ടര്‍

Update: 2021-07-20 04:17 GMT

പയ്യോളി: കുഞ്ഞാലി മരയ്ക്കാര്‍ ചരിത്ര ആലേഖനത്തില്‍ പിശകുണ്ടെങ്കില്‍ തിരുത്താന്‍ നടപടിയെടുക്കുമെന്ന് പുരാവസ്തു വകുപ്പ് ഡയറക്ടര്‍. കോട്ടയ്ക്കല്‍ കുഞ്ഞാലി മരയ്ക്കാര്‍ ചരിത്രവുമായി ബന്ധപ്പെട്ട് മ്യൂസിയത്തില്‍ സന്ദര്‍ശകര്‍ക്ക് വിതരണം ചെയ്യുന്ന ലഘുലേഖയിലും മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ച ചരിത്ര ആലേഖനത്തിലും മരയ്ക്കാര്‍ ചരിത്രത്തെ വികലമാക്കിയതിനെതിരേ പരാതികള്‍ ഉയര്‍ന്നുവന്നിരുന്നു.


 ഈ പശ്ചാത്തലത്തിലാണ് പുരാവസ്തു വകുപ്പ് ചരിത്രരേഖകള്‍ പരിശോധിച്ച ശേഷം ആവശ്യമായ തിരുത്തലുകള്‍ അനിവാര്യമെങ്കില്‍ നടപടികളെടുക്കുമെന്ന് മ്യൂസിയം സന്ദര്‍ശനത്തിനെത്തിയ സംസ്ഥാന പുരാവസ്തു ഡയറക്ടര്‍ ഇ രമേശന്‍ വ്യക്തമാക്കിയത്. വിവിധ തലങ്ങളിലെ ചരിത്രരേഖകള്‍ പരിശോധിച്ച ശേഷമാണ് ചരിത്രസംഭവങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ പുരാവസ്തു വകുപ്പ് മ്യൂസിയത്തില്‍ ചരിത്രം ആലേഖനം ചെയ്തത്.

തലശ്ശേരിയില്‍നിന്ന് കൊണ്ടുവന്ന് മരയ്ക്കാര്‍ മ്യൂസിയത്തില്‍ സ്ഥാപിച്ച തര്‍ക്കവിധേയമായ പീരങ്കികളുടെ കാര്യത്തില്‍ ഹൈക്കോടതി വിധിക്കനുസരിച്ച് തീരുമാനമെടുക്കും. മരയ്ക്കാര്‍ സ്മാരകത്തോട് അനുബന്ധിച്ച് പയ്യോളി മുനിസിപ്പാലിറ്റിയുടെ കൈവശമുള്ള 30.25 സെന്റ് സ്ഥലത്ത് നടപ്പാക്കേണ്ട മറൈന്‍ മ്യൂസിയമടക്കമുള്ള വികസനപദ്ധതികള്‍ പ്രാവര്‍ത്തികമാക്കാന്‍ മുനിസിപ്പല്‍ ഭരണകൂടവുമായി ചര്‍ച്ച ചെയ്ത് ആവശ്യമായ നടപടിക്രമങ്ങള്‍ അടിയന്തരപ്രധാന്യത്തോടെ കൈകൊള്ളുമെന്നും അദ്ദേഹം അറിയിച്ചു. കോഴിക്കോട് പുരാവസ്തു മ്യൂസിയം ഇന്‍ചാര്‍ജ് കൃഷ്ണരാജ് ഡയറക്ടറെ അനുഗമിച്ചു.

Tags:    

Similar News