എച്ച്1 എന്‍1 ഭീതി: മുക്കം നഗരസഭയിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് നാളെയും അവധി

എച്ച്1 എന്‍1 പടര്‍ന്നുപിടിച്ച കോഴിക്കോട് കാരശ്ശേരി പഞ്ചായത്തില്‍ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ ക്യാംപ് തുടരുകയാണ്. ആനയാംകുന്ന് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ക്യാംപില്‍ പനി ലക്ഷണങ്ങളുളള നൂറിലേറെ പേര്‍ ചികില്‍സതേടിയെത്തിയിട്ടുണ്ട്.

Update: 2020-01-09 13:52 GMT

കോഴിക്കോട്: എച്ച്1 എന്‍1 ഭീതിയെത്തുടര്‍ന്ന് കോഴിക്കോട് ജില്ലയിലെ മുക്കം നഗരസഭയ്ക്ക് കീഴില്‍ വരുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ ഭരണകൂടം നാളെയും അവധി പ്രഖ്യാപിച്ചു. അങ്കണവാടികള്‍ക്കും മദ്രസകള്‍ക്കും ട്യൂഷന്‍ സെന്ററുകള്‍ക്കും അവധി ബാധകമായിരിക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്. കാരശ്ശേരി ഗ്രാമപ്പഞ്ചായത്തിലെ ആനയാംകുന്ന് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും കൂട്ടത്തോടെ പനി ബാധിച്ചതോടെ സ്‌കൂള്‍ രണ്ടുദിവസത്തേക്ക് അടച്ചിരുന്നു. ഇവരുടെ രക്തസാമ്പിള്‍ പരിശോധിച്ചപ്പോള്‍ മൂന്ന് വിദ്യാര്‍ഥികള്‍ക്കും ഒരു അധ്യാപികയ്ക്കും എച്ച്1 എന്‍1 പനി സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പനി പടരാതിരിക്കാന്‍ മുക്കം നഗരസഭയ്ക്ക് കീഴിലെ മുഴുവന്‍ സ്‌കൂളുകളും അടയ്ക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്.

എച്ച്1 എന്‍1 പടര്‍ന്നുപിടിച്ച കോഴിക്കോട് കാരശ്ശേരി പഞ്ചായത്തില്‍ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ ക്യാംപ് തുടരുകയാണ്. ആനയാംകുന്ന് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ക്യാംപില്‍ പനി ലക്ഷണങ്ങളുളള നൂറിലേറെ പേര്‍ ചികില്‍സതേടിയെത്തിയിട്ടുണ്ട്. കാരശ്ശേരി ആനയാംകുന്ന് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും തൊട്ടടുത്ത എല്‍പി സ്‌കൂളിലുമായി പടര്‍ന്നത് എച്ച്1 എന്‍1 വൈറസെന്ന സ്ഥിരീകരണം വന്നതോടെയാണ് ആരോഗ്യവകുപ്പ് സ്‌കൂളിലും മറ്റ് ഏഴ് കേന്ദ്രങ്ങളിലുമായി മെഡിക്കല്‍ ക്യാംപ് സംഘടിപ്പിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍നിന്നുളള ഡോക്ടര്‍മാരാണ് ക്യാംപിന് നേതൃത്വം നല്‍കുന്നത്. ക്യാംപിലെത്താന്‍ കഴിയത്തവര്‍ക്ക് വീടുകളിലെത്തി ചികില്‍സനല്‍കാനും തീരുമാനിച്ചിട്ടുണ്ട്. പനി പടരാതിരിക്കാന്‍ ആവശ്യമായ മുന്നൊരുക്കങ്ങളെല്ലാം ചെയ്തിട്ടുണ്ടെന്ന് ജില്ലാ ആരോഗ്യവകുപ്പ് അറിയിച്ചു. 

Tags: