ലീഗ് തളരാതെ നിലനില്‍ക്കേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യം; ഫേസ്ബുക്ക് കുറിപ്പുമായി മുന്‍ ഇടത് എംഎല്‍എ കാരാട്ട് റസ്സാഖ്

Update: 2021-08-08 17:51 GMT

കൊടുവള്ളി: മുസ്‌ലിം ലീഗ് അനുകൂല ഫേസ്ബുക്ക് പോസ്റ്റുമായി മുന്‍ ഇടത് എംഎല്‍എ കാരാട്ട് റസ്സാഖ്. ലീഗ് തളരാതെ നിലനില്‍ക്കേണ്ടത് ഈ ഘട്ടത്തില്‍ അനിവാര്യമാണെന്ന് കാരാട്ട് റസ്സാഖ് ഫേസ്ബുക്കില്‍ കുറിച്ചു. ലീഗിലെ നേതാക്കള്‍ തമ്മിലുള്ള തമ്മിലടി രൂക്ഷമായതിന് പിന്നാലെയാണ് റസ്സാഖിന്റെ പ്രതികരണം. ചന്ദ്രികയിലെ കള്ളപ്പണവുമായി ബന്ധപ്പെട്ട് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് അയച്ച സംഭവം കെ ടി ജലീല്‍ എംഎല്‍എ വാര്‍ത്താസമ്മേളനം നടത്തി പുറത്തുവിട്ടതോടെയാണ് മുസ്‌ലിം ലീഗില്‍ പൊട്ടിത്തെറിയുണ്ടായത്.

Full View

ഹൈദരലി ശിഹാബ് തങ്ങളെ കുടുക്കിയത് കുഞ്ഞാലിക്കുട്ടിയാണെന്നാരോപിച്ച് ഒരുവിഭാഗം രംഗത്തുവന്നതിനെത്തുടര്‍ന്നാണ് നേതാക്കള്‍ ചേരിതിരിഞ്ഞ് വാദപ്രതിവാദങ്ങള്‍ തുടങ്ങിയത്. ഇതിനിടയിലാണ് മുസ്‌ലിം ലീഗിനെ അനുകൂലിച്ച് കാരാട്ട് റസ്സാഖ് രംഗത്തുവന്നിരിക്കുന്നത്. 'മുസ്‌ലിം ലീഗ് പ്രസ്ഥാനത്തിലെ നേതാക്കള്‍ സ്വന്തം പാര്‍ട്ടിക്കാരെയും മറ്റുള്ളവരെയും ശത്രുപക്ഷത്ത് നിര്‍ത്തി തകര്‍ക്കാനും തളര്‍ത്താനും ശ്രമിച്ചാലും ഒരു കാര്യം ഉറപ്പാണ്. മുസ്‌ലിം ലീഗ് പ്രസ്ഥാനം തളരാതെ തകരാതെ നിലനില്‍ക്കേണ്ടത് ഈ കാലഘട്ടത്തില്‍ അനിവാര്യമാണ്' കാരാട്ട് റസ്സാഖ് ഫേസ്ബുക്കില്‍ കുറിച്ചു.

മുസ്‌ലിം ലീഗ് നേതാവായിരുന്ന കാരാട്ട് റസ്സാഖ് 2016ലാണ് ഇടതുപക്ഷത്തോടൊപ്പം ചേര്‍ന്നത്. കൊടുവള്ളിയില്‍ നിന്നും നിയമസഭയിലെത്തിയ റസ്സാഖ് ഇത്തവണയും ഇടത് സ്വതന്ത്രനായി മല്‍സരിച്ചെങ്കിലും മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥി എം കെ മുനീറിനോട് പരാജയപ്പെടുകയായിരുന്നു.

Tags: