കോഴിക്കോട് ജയലക്ഷ്മി ടെക്സ്റ്റയില്‍സിലെ തീ അണച്ചു; രണ്ട് നിലകള്‍ പൂര്‍ണമായി കത്തി നശിച്ചു

Update: 2026-02-17 17:52 GMT

കോഴിക്കോട്: ജയലക്ഷ്മി ടെക്സ്റ്റയില്‍സിലെ തീ അണച്ചു. എയര്‍ ഫോഴ്‌സ്‌ന്റെ ഫയര്‍ ഫൈറ്റ് വാഹനം എത്തിച്ചാണ് തീ അണച്ചത്. രണ്ടര മണിക്കൂര്‍ നീണ്ട ശ്രമത്തിന് ഒടുവിലാണ് തീ അണച്ചത്. കെട്ടിടത്തിന്റെ രണ്ട് നിലകള്‍ പൂര്‍ണമായി കത്തി നശിച്ചു. ഷോര്‍ട്ട് സര്‍ക്യുട്ട് ആണ് തീ പിടുത്തത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം. 18 ഫയര്‍ യൂണിറ്റ് സ്ഥലത്ത് എത്തിയിരുന്നു.

കോടികളുടെ നഷ്ടമുണ്ടായെന്നാണ് പ്രാഥമിക വിലയിരുത്തല്‍. രണ്ടാം നിലയിലുണ്ടായ തീപിടുത്തം മൂന്നും നാലും നിലയിലേക്ക് വ്യാപിക്കുകയായിരുന്നു. കെട്ടിടത്തിന്റെ പിന്‍ഭാഗത്ത് നിന്നാണ് തീപടര്‍ന്നത്. തുടര്‍ന്ന് മുകളിലത്തെ നിലയിലേക്ക് ആളിപടരുകയായിരുന്നു. ഇന്ന് വൈകിട്ട് ആറു മണിയോടെയാണ് തീപിടുത്തം ഉണ്ടായത്.

വെഡ്ഡിങ് സെക്ഷനിലെ വസ്ത്രങ്ങള്‍ സൂക്ഷിച്ച ഗോഡൗണിന്റെ ഭാഗത്ത് നിന്നുമാണ് തീ ആദ്യം ആളിപടര്‍ന്നത്. തീപിടുത്തം ഉണ്ടായ ഉടനെ ജീവനക്കാരെയെല്ലാം പുറത്തിറക്കിയിരുന്നു. രണ്ട് പേര്‍ക്ക് പൊള്ളലേറ്റിട്ടുണ്ട് ഇവരെ ആശുപത്രിയിലേക്ക് മാറ്റി. മൂന്നുവര്‍ഷം മുന്‍പും ഇതേ സ്ഥാപനത്തില്‍ തീപ്പിടിത്തമുണ്ടായിരുന്നു. 2023 ഏപ്രില്‍ ഒന്നിനും തീപിടുത്തമുണ്ടായിരുന്നു.