ചാലിയം സിദ്ധീഖ് പള്ളി അടിച്ചുതകര്‍ത്ത സംഭവം: ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്ന് എസ്ഡിപിഐ

അക്രമിക്ക് പിന്നില്‍ പ്രവര്‍ത്തിച്ച ഗൂഢ ശക്തികളെ പുറത്തു കൊണ്ടുവരണം. നാട്ടിലെ സൗഹാര്‍ദാന്തരീക്ഷം തകര്‍ക്കുന്നതിന് പരിശ്രമിച്ചു കൊണ്ടിരിക്കുന്ന വര്‍ഗീയ ഫാസിസ്റ്റു ശക്തികള്‍ ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടോ എന്ന് പോലിസ് വ്യക്തമാക്കണം.

Update: 2022-07-26 13:33 GMT

ചാലിയം: ഹൈന്ദവ യുവാവ് ചാലിയം സിദ്ദിഖ് പള്ളിയില്‍ അതിക്രമിച്ചു കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പള്ളി അടിച്ചുതകര്‍ക്കുകയും നാശനഷ്ടങ്ങള്‍ വരുത്തുകയും ചെയ്ത സംഭവത്തില്‍ ശരിയായ അന്വേഷണം നടത്തി ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്ന് എസ്ഡിപിഐ കടലുണ്ടി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. അക്രമം തടയാന്‍ ശ്രമിക്കുന്നതിനിടെ മൂന്നു പേര്‍ക്ക് പരിക്കേല്‍ക്കാനിടയായത് വേണ്ടത്ര മുന്നൊരുക്കത്തോടെയാണ് അക്രമി പള്ളിയില്‍ കയറിയത് എന്ന് വ്യക്തമാക്കുന്നതാണ്.

അക്രമിക്ക് പിന്നില്‍ പ്രവര്‍ത്തിച്ച ഗൂഢ ശക്തികളെ പുറത്തു കൊണ്ടുവരണം. നാട്ടിലെ സൗഹാര്‍ദാന്തരീക്ഷം തകര്‍ക്കുന്നതിന് പരിശ്രമിച്ചു കൊണ്ടിരിക്കുന്ന വര്‍ഗീയ ഫാസിസ്റ്റു ശക്തികള്‍ ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടോ എന്ന് പോലിസ് വ്യക്തമാക്കണം. വേങ്ങേരി ഇളയിടത്ത് പൊയില്‍ മാനിഷാദ വീട്ടില്‍ ജിഷ്ണു (30) ആണ് പള്ളിയില്‍ കയറി ആക്രമണം നടത്തിയത്. ബൈക്കിലെത്തിയ അക്രമി വണ്ട് റോഡരികില്‍ പാര്‍ക്ക് ചെയ്ത് നേരെ പള്ളിക്കകത്തേക്ക് അതിക്രമിച്ചു കയറുകയും ഒന്നാം നിലയിലേക്കുള്ള ഗോവണിപ്പടിയിലെ ടൈലുകള്‍ അടിച്ചു തകര്‍ക്കുകയും തുടര്‍ന്ന് രണ്ടാം നിലയിലെ വാതില്‍ ചവിട്ടിപൊളിക്കുകയും അതിനകത്തെ ജനല്‍ചില്ലുകള്‍ അടിച്ചു തകര്‍ക്കുകയും ചെയ്തു.

ശബ്ദം കേട്ട് ഓടിയെത്തി അക്രമം തടയാന്‍ ശ്രമിച്ച പള്ളി മുദരിസ് മുസ്തഫ അഷ്‌റഫി കക്കുപടിയേയും വിദ്യാര്‍ത്ഥികളേയും നാട്ടുകാരേയും ഇയാള്‍ ആക്രമിക്കാന്‍ ശ്രമിച്ചു. ഇയാളുടെ ആക്രമണത്തില്‍ മൂന്നു നാട്ടുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

അതേസമയം, അക്രമിയെ മാനസിക രോഗിയായി ചിത്രീകരിച്ച് നിയമ നടപടികളില്‍നിന്നു രക്ഷപ്പെടുത്താനുള്ള ഒരു വിഭാഗം മാധ്യമങ്ങളുടേയും പോലിസിന്റേയും ശ്രമങ്ങളെ യോഗം ശക്തമായി അപലപിച്ചു.

അക്രമിക്ക് മാതൃകാ പരമായ ശിക്ഷ ഉറപ്പാക്കാനും ജനങ്ങളുടെ ആശങ്കയകറ്റാനും പോലിസ് തയാറാകണമെന്നും യോഗം ആവശ്യപ്പെട്ടു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ വി റഷീദ് സെക്രട്ടറി എ ഷാജഹാന്‍, വി ജമാല്‍, ടി കെ സിദ്ധീഖ് തുടങ്ങിയവര്‍ സംസാരിച്ചു.