അതിക്രൂരം; കടത്തിണ്ണയില്‍ ഉറങ്ങിയ അംഗപരിമിതയായ 80കാരിയെ ക്രൂരമായി പീഡിപ്പിച്ചത് യുവാവ്

Update: 2023-10-23 03:41 GMT

കൊട്ടിയം(കൊല്ലം): കൊട്ടിയത്ത് കടത്തിണ്ണയില്‍ അന്തിയുറങ്ങിയ കൈകാലുകളില്ലാത്ത വയോധിക നേരിട്ടത് ക്രൂരമായ പീഡനം. എണ്‍പതുകാരിയെ ഉപദ്രവിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമീപത്തെ കടയിലെ സി.സി.ടി.വി.യില്‍നിന്ന് പോലിസ് ശേഖരിച്ചു. ഇവരെ കൊല്ലം വിക്ടോറിയ ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. വ്യാഴാഴ്ച രാത്രി ഒന്നരയോടെയായിരുന്നു മനസ്സാക്ഷിയെ ഞെട്ടിച്ച സംഭവം. വെള്ള ഷര്‍ട്ടും മുണ്ടും ധരിച്ച, മുപ്പതു വയസ്സ് തോന്നിക്കുന്നയാള്‍ വയോധികയ്ക്കു സമീപമെത്തി ഇവരുടെ വസ്ത്രം മാറ്റാന്‍ ശ്രമിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. ഉറക്കം വിട്ടുണര്‍ന്ന വയോധിക എഴുന്നേല്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ യുവാവ് ഇവരെ പലവട്ടം തലയിലടിച്ചു വീഴ്ത്തി. ക്രൂരമായ മര്‍ദനമേറ്റ് അവശയായ ഇവരെ യുവാവ് എടുത്തുകൊണ്ടുപോയി. പിന്നീട് അടുത്ത ദിവസം പുലര്‍ച്ചെ ഒന്നരക്കിലോമീറ്ററോളം അകലെ സിത്താര ജങ്ഷനു സമീപം വിജനമായ സ്ഥലത്ത് അര്‍ധനഗ്നയായനിലയില്‍ രക്തത്തില്‍ കുളിച്ചുകിടക്കുന്നനിലയിലാണ് കണ്ടത്.

പുലര്‍ച്ചെ സമീപത്തെ ക്ഷേത്രത്തിലെത്തിയ പൂജാരിയും ഓട്ടോ ഡ്രൈവറുമാണ് ഇവരെ ആദ്യം കണ്ടത്. ഉടുക്കാനുള്ള വസ്ത്രം നല്‍കിയത് പൂജാരിയാണ്. ഒരു കടയിലെ വാച്ചര്‍ ഇവരുടെ മകളെ വിവരമറിയിച്ചു. മകള്‍ എത്തിയശേഷമാണ് അടുത്തുള്ള ആശുപത്രിയില്‍ കൊണ്ടുപോയത്.

കടത്തിണ്ണയില്‍ കിടന്നുറങ്ങിയ അംഗപരിമിതയായ വയോധികയെ പീഡിപ്പിച്ച സംഭവത്തില്‍ കൊട്ടിയം പോലിസ് കേസെടുത്തത് വൈകിയെന്ന് റിപ്പോര്‍ട്ട്. ആശുപത്രിയില്‍ കൊണ്ടുപോയി തലയിലെ മുറിവ് തുന്നിക്കെട്ടിയശേഷം വയോധികയെയുംകൂട്ടി മകള്‍ കൊട്ടിയം പോലിസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയിരുന്നു. പരാതി വാങ്ങിയെങ്കിലും പോലിസ് സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് നടപടിയെടുത്തില്ല. വൈദ്യപരിശോധനയ്ക്ക് വിധേയമാക്കാതെ ഇവരെ മകളോടൊപ്പം മടക്കിയയച്ചു. സി.സി.ടി.വി. ദൃശ്യങ്ങള്‍ ശേഖരിക്കുന്നതിനോ അന്വേഷണം ഊര്‍ജിതമാക്കുന്നതിനോ നടപടിയെടുത്തില്ലെന്ന് ആക്ഷേപമുണ്ട്. അടുത്ത ദിവസം മാധ്യമങ്ങളിലൂടെയും സംഭവം പുറംലോകം അറിഞ്ഞതോടെയാണ് പോലിസ് ഉണര്‍ന്നു പ്രവര്‍ത്തിച്ചത്.




Tags:    

Similar News