വിദ്യാര്‍ഥി നേതാക്കളുടെ അന്യായ തടങ്കലിനെതിരേ രാജ്ഭവന്‍ മാര്‍ച്ച്: ജില്ലയില്‍ ഐക്യദാര്‍ഢ്യസംഗമം സംഘടിപ്പിക്കുമെന്ന് കാംപസ് ഫ്രണ്ട്

Update: 2021-10-15 08:43 GMT

കാസര്‍കോട്: ഹാഥ്‌റസ് സന്ദര്‍ശിക്കാന്‍ പോവുന്നതിനിടെ യുപി പോലിസ് അറസ്റ്റുചെയ്ത കാംപസ് ഫ്രണ്ട് നേതാക്കളുടെ അന്യായ തടവ് ഒരുവര്‍ഷം പിന്നിടുന്ന സാഹചര്യത്തില്‍ ഒക്ടോബര്‍ 23ന് നടക്കുന്ന രാജ്ഭവന്‍ മാര്‍ച്ചിന് മുന്നോടിയായി ജില്ലയില്‍ ഐക്യദാര്‍ഢ്യസംഗമം സംഘടിപ്പിക്കുമെന്ന് കാംപസ് ഫ്രണ്ട് ജില്ലാ ഭാരവാഹികള്‍ അറിയിച്ചു. ജില്ലയില്‍ ഒക്ടോബര്‍ 17ന് ഹൊസങ്കടിയിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.

ഐക്യദാര്‍ഢ്യ സംഗമം സംസ്ഥാന ട്രഷറര്‍ ഷെയ്ഖ് റസല്‍ ഉദ്ഘാടനം ചെയ്യും. ഉത്തര്‍പ്രദേശിലെ ഹാഥ്‌റസില്‍ ഥാക്കൂര്‍ വിഭാഗക്കാരുടെ ക്രൂരബലാല്‍സംഗത്തിനിരയായി കൊല്ലപ്പെട്ട ദലിത് പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ പോവുന്നതിനിടെയാണ് മഥുരയില്‍ കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ 5ന് കാംപസ് ഫ്രണ്ട് ദേശീയ നേതാക്കളായ അതീഖുര്‍റഹ്മാന്‍, മസൂദ് ഖാന്‍ എന്നിവരെയും മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനെയും യുപി പോലിസ് കള്ളക്കേസ് ചുമത്തി ജയിലിലടച്ചത്.

പിന്നീട് കാംപസ് ഫ്രണ്ട് ദേശീയ ജനറല്‍ സെക്രട്ടറിയായിരുന്ന കൊല്ലം അഞ്ചല്‍ സ്വദേശി റഊഫ് ശരീഫിനെയും കേസില്‍ ഉള്‍പ്പെടുത്തി ജയിലിലടച്ചിരുന്നു. യുപി പോലിസിന്റെ അന്യായ നടപടിക്കെതിരേയാണ് രാജ്ഭവന്‍ മാര്‍ച്ച് നടത്തുന്നതെന്ന് കാംപസ് ഫ്രണ്ട് നേതാക്കള്‍ പറഞ്ഞു.

Tags:    

Similar News