സ്റ്റുഡന്‍സ് ഷെല്‍ട്ടര്‍ ഹോമില്‍ നിന്നു കാണാതായ പെണ്‍കുട്ടികളെ കണ്ടെത്തി

Update: 2021-06-12 19:26 GMT

കണ്ണൂര്‍: നഗരത്തിലെ സ്റ്റുഡന്‍സ് ഷെല്‍ട്ടര്‍ ഹോമില്‍ നിന്നു കാണാതായ രണ്ട് പെണ്‍കുട്ടികളെ അഞ്ചു മണിക്കൂറിനുള്ളില്‍ ടൗണ്‍ പോലിസ് കണ്ടെത്തി. 16, 17 വയസ്സുള്ള പെണ്‍കുട്ടികളെയാണ് കഴിഞ്ഞ ദിവസം വൈകിട്ട് നാലിന് ഹോസ്റ്റലില്‍ നിന്ന് കാണാതായത്. ഹോസ്റ്റല്‍ അധികൃതരുമായോ മറ്റോ പ്രശ്‌നങ്ങള്‍ ഒന്നും ഇല്ലായിരുന്ന കുട്ടികളുടെ കാണാതായതില്‍ ആശങ്കയുണ്ടാക്കി. ഉടന്‍ കണ്ണൂര്‍ ടൗണ്‍ പോലിസില്‍ വിവരമറിയിച്ചു. എന്നാല്‍, പെണ്‍കുട്ടികള്‍ മൊബെല്‍ ഫോണ്‍ ഉപയോഗിക്കാത്തത് പോലിസ് അന്വേഷണത്തിന് തിരിച്ചടിയായി. വിവരം ലഭിച്ചയുടന്‍ പോലിസ് നഗരത്തില്‍ കര്‍ശന പരിശോധന നടത്തിയെങ്കിലും കുട്ടികളെ കണ്ടെത്താനായില്ല. ഈസമയം രണ്ട് ട്രെയിനുകള്‍ കണ്ണുര്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിന്നു കടന്നുപോയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കുട്ടികള്‍ നഗരത്തിലെ ഒരു വീട്ടില്‍ നിന്നും പണം കടം വാങ്ങിയതായി പോലിസ് സംഘം കണ്ടെത്തി.

    കുട്ടികള്‍ കടകളില്‍നിന്നും വഴിയോരത്തെ ആള്‍ക്കാരില്‍ നിന്നും ഫോണ്‍ വാങ്ങി പലരെയും വിളിച്ചതായും കണ്ടെത്തി. തുടര്‍ന്ന് ഓട്ടോ ഡ്രൈവര്‍മാരുടെ സഹായത്തോടെ അന്വേഷിച്ചതില്‍ ഒരു ഓട്ടോയില്‍ കയറിപ്പോയതായും ചെറുകുന്ന് ഭാഗത്ത് ഇറങ്ങിയതായും വ്യക്തമായി. ഇതിന്റെ അടിസ്ഥാനത്തില്‍ ചെറുകുന്ന് കണ്ണപുരം ഭാഗങ്ങളില്‍ പോലിസ് വ്യാപകമായി തിരച്ചില്‍ നടത്തി. ഇതിനിടെയാണ് രാത്രി ട്രെയിനില്‍ പോവാന്‍ റെയില്‍വേ സ്‌റ്റേഷന്‍ ഭാഗത്തെ ഒരു ഒഴിഞ്ഞ കെട്ടിടത്തില്‍ ഒളിച്ചിരിക്കുകയായിരുന്ന പെണ്‍കുട്ടികളെ കണ്ടെത്തിയത്. കണ്ണപുരം, പഴയങ്ങാടി ഭാഗങ്ങളില്‍ നാട്ടുകാരുടെ സഹകരണത്തോടെ വ്യാപകമായ തിരച്ചിലാണ് പോലിസ് നടത്തിയത്. കണ്ണൂര്‍ ടൗണ്‍ പോലിസ് ഇന്‍സ്‌പെക്ടര്‍ വി സി വിഷ്ണുകുമാര്‍, എസ്‌സിപിഒമാരായ സുഗേഷ്, കെ എന്‍ സഞ്ജയ്, സിപിഒ വിജിനേഷ് എന്നിവരടങ്ങിയ പോലിസ് സംഘമാണ് കുട്ടികളെ കണ്ടെത്തിയത്.

Missing girls at Students Shelter Home found in Kannur




Tags:    

Similar News