കൊറോണ: കണ്ണൂരില്‍ ഹോം ഐസൊലേഷനിലുള്ളവരുടെ എണ്ണം 6000 കവിഞ്ഞു

Update: 2020-03-22 16:15 GMT

കണ്ണൂര്‍: ജില്ലയില്‍ കൊറോണ ബാധ സംശയിച്ച് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 6100 ആയി. വിദേശരാജ്യങ്ങളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നുമെത്തിയവരില്‍ കൊറോണ ബാധയ്ക്ക് സാധ്യതയുള്ളവരും അവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരുമാണ് വീടുകളില്‍ ഐസൊലേഷനില്‍ കഴിയുന്നത്. ഇതിനുപുറമെ, 26 പേര്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജിലും 9 പേര്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയിലും 14 പേര്‍ തലശ്ശേരി ജനറല്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. ഇതുവരെയായി 154 സാംപിളുകള്‍ പരിശോധനയ്ക്കയച്ചതില്‍ 7 എണ്ണത്തിന്റെ ഫലം പോസിറ്റീവും 137 എണ്ണത്തിന്റെ ഫലം നെഗറ്റീവുമാണ്. 10 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. ജില്ലയിലും പുറത്തും നടത്തിയ സാംപിള്‍ പരിശോധനയില്‍ ഫലം പോസിറ്റീവായ എട്ടുപേര്‍ നിലവില്‍ ജില്ലയിലെ വിവിധ ആശുപത്രികളിലുണ്ട്.

    കഴിഞ്ഞ ദിവസം കണ്ണൂര്‍ വിമാനത്താവളത്തില്‍ 13 വിമാനങ്ങളിലായി എത്തിയ 1105 യാത്രക്കാരെ പരിശോധനയ്ക്ക് വിധേയരാക്കിയതായി ഡിഎംഒ അറിയിച്ചു. റെയില്‍വേ സ്‌റ്റേഷനുകളിലും മറ്റുമായി 2498 യാത്രക്കാരെ സ്‌ക്രീനിങിന് വിധേയരാക്കി. 12 പേരെ ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. 835 പേര്‍ക്ക് വീടുകളില്‍ ഐസോലേഷന് നിര്‍ദേശം നല്‍കി. കിളിയന്തറ ചെക്ക്‌പോസ്റ്റിലൂടെ കടന്നുപോയ 311 വാഹനങ്ങളിലെത്തിയ 1418 യാത്രക്കാരെ സ്‌ക്രീന്‍ ചെയ്തു. ഇരിട്ടി ബസ് സ്റ്റാന്റില്‍ 44 പേരെ സ്‌ക്രീനിങിന് വിധേയരാക്കിയതായും ഡിഎംഒ അറിയിച്ചു.




Tags:    

Similar News