കണ്ണൂരില്‍ ക്രിസ്ത്യന്‍ പള്ളിക്ക് തീപ്പിടിച്ചു

Update: 2022-04-27 14:38 GMT

കണ്ണൂര്‍: വാണിയപാറ ഉണ്ണി മിശിഹാ പള്ളിയില്‍ തീപ്പിടിത്തം. നവീകരിച്ച പള്ളിയുടെ വെഞ്ചിരിപ്പ് കര്‍മം നടക്കുന്നതിനിടെയാണ് തീപ്പിടിത്തമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. തലശ്ശേരി അതിരൂപതാ ആര്‍ച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനിയായിരുന്നു പള്ളി കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. തുടര്‍ന്ന് വെഞ്ചരിപ്പിനുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിനിടെ വൈദ്യുതി തടസ്സമുണ്ടാവുകയും ജനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കുകയും ചെയ്തു.

എന്നാല്‍, സീലിങ്ങില്‍ നിന്ന് തീയും പുകയും ഉയരുകയായിരുന്നു. സമീപത്തു നിന്ന് വെള്ളമെത്തിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്. പീന്നീട് ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി. എംഎല്‍എ സണ്ണി ജോസഫ്, മേഖലയിലെ വികാരിമാര്‍ തുടങ്ങിയവരും വിശ്വാസികളും സംഭവസ്ഥലത്തുണ്ടായിരുന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. തീപ്പിടിത്തമുണ്ടായ സാഹചര്യത്തില്‍ പള്ളിയുടെ വെഞ്ചരിപ്പ് കര്‍മം മെയ് 31ന് നടത്താനും തീരുമാനമായിട്ടുണ്ട്.

Tags:    

Similar News